20, 000 രൂപയിൽ കൂടുതൽ പണമായി ഒരുദിവസം കൈമാറരുത്
കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി നടപ്പാക്കാൻ തീരുമാനം. ഒരു ദിവസം 20,000 രൂപയിലധികം പണമായി വ്യക്തിയ്ക്കോ കമ്പനിയ്ക്കോ സ്ഥാപനത്തിനോ നൽകരുതെന്ന് ഉൾപ്പടെയുള്ള
നിർദ്ദേശങ്ങൾ ജില്ലാ കളക്ടർ പുറപ്പെടുവിച്ചു. പണം കൈമാറ്റത്തിൽ മൂന്ന് സാഹചര്യത്തിൽ മാത്രമാണ് ഇളവുള്ളത്. ബാങ്ക് സേവനം ലഭ്യമല്ലാത്ത ഗ്രാമത്തിലോ ടൗണിലോ ആണെങ്കിൽ പണം കൈമാറാം.
ജീവനക്കാരന്റെയോ രാഷ്ട്രീയ പ്രവർത്തകന്റെയോ വേതനമോ പെൻഷനോ ചെലവായ തുക തിരികെ പണമായി നൽകാം. ഏതെങ്കിലും നിയമ പ്രകാരം പണമായി തുക നൽകണമെന്ന വ്യവസ്ഥ ഉണ്ടെങ്കിൽ 20,000 ത്തിൽ കൂടുതൽ തുക കൈമാറാം.
മറ്റ് നിർദ്ദേശങ്ങൾ
രാഷ്ട്രീയ പാർട്ടി നേതാക്കളുടെയോ പ്രവർത്തകരുടെയോ പൊതുപ്രവർത്തനമായി ബന്ധമില്ലാത്തതും സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതുമായ കാര്യങ്ങളിൽ വിമർശിക്കരുത്. വിലയിരുത്തിയിട്ടില്ലാത്ത ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടികളെയോ പ്രവർത്തകരെയോ വിമർശിക്കരുത്. ക്ഷേത്രം, പള്ളി, ചർച്ച് തുടങ്ങിയവയോ മറ്റ് ആരാധനാ സ്ഥലങ്ങളോ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് ഉപയോഗിക്കരുത്. ആയുധമായി ദുരുപയോഗം ചെയ്യാവുന്ന സാമഗ്രികൾ ജാഥകളിൽ പാടില്ല. വാഹനത്തിൽ സ്ഥാപിച്ചതോ അല്ലാത്തതോ ആയ ഉച്ചഭാഷിണികൾ രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉപയോഗിക്കരുത്. മൈതാനം, ഹെലിപാഡ് തുടങ്ങിയ പൊതു ഇടങ്ങൾ എല്ലാ കക്ഷികൾക്കും സ്ഥാനാർത്ഥികൾക്കും നിഷ്പക്ഷമായി ലഭ്യമാക്കണം. ഓരോ വ്യക്തിയുടെയും സമാധാനപൂർണവും ശല്യരഹിതവുമായ ഗാർഹിക ജീവിതത്തിനുള്ള അവകാശത്തെ പൂർണമായും സംരക്ഷിക്കണം. യോഗങ്ങളുടെ വേദി, സമയം എന്നിവ പ്രാദേശിക പൊലീസിനെ അറിയിക്കുകയും ആവശ്യമായ അനുമതികൾ മുൻകൂട്ടി നേടുകയും ചെയ്യണം.
ജാഥകളുടെ റൂട്ട്, സമയം സ്ഥലവും മുൻകൂട്ടി നിശ്ചയിക്കുകയും പൊലീസ് അനുമതി വാങ്ങുകയും വേണം.
ജാഥകൾ ഗതാഗതത്തെ തടസപ്പെടുത്താതെ സജ്ജീകരിക്കണം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാ രാഷ്ട്രീയ പ്രവർത്തകരും ബാഡ്ജ്, തിരിച്ചറിയൽ കാർഡ് ധരിക്കണം. വോട്ടർമാർക്ക് വിതരണം ചെയ്യുന്ന അനൗദ്യോഗിക തിരിച്ചറിയൽ സ്ലിപ്പ് പ്ലെയിൻ വെള്ളക്കടലാസിൽ ആയിരിക്കണം. അതിൽ ചിഹ്നമോ പാർട്ടിയുടേയോ സ്ഥാനാർത്ഥിയുടെ പേരോ പാടില്ല. യാതൊരുവിധ ഔദ്യോഗിക കൃത്യവും പ്രചാരണവുമായി ബന്ധപ്പെടുത്തരുത്. സാമ്പത്തികവും അല്ലാത്തതുമായ വാഗ്ദാനം നൽകി വോട്ടറെ സ്വാധീനിക്കുകയും വോട്ടർമാരുടെ ജാതി, സമുദായ വികാരങ്ങൾ സ്വാധീനിക്കുന്ന വിധം അഭ്യർത്ഥനകൾ നടത്തുകയോ പാടില്ല.
3717 പോസ്റ്ററുകളും ബാനറുകളും നീക്കി
കോഴിക്കോട്: തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റചട്ടം വന്നതോടെ ഫ്ളയിംഗ് സ്ക്വാഡും ആന്റി ഡീഫേസ്മെന്റ് സ്ക്വാഡും സംയുക്തമായി ഇന്ന് നടത്തിയ പരിശോധനയിൽ ചട്ടംലംഘിച്ച് സ്ഥാപിച്ച 3717 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ച 3352 പ്രചാരണ വസ്തുക്കളും സ്വകാര്യ സ്ഥലങ്ങളിൽ സ്ഥാപിച്ച 365 വസ്തുക്കളും ചുവരെഴുത്തും മറ്റുമാണ് നീക്കം ചെയ്തത്. ഇതോടെ ജില്ലയിൽ ആകെ 11,823 പ്രചാരണ വസ്തുക്കൾ നീക്കം ചെയ്തു. ഇതിൽ സിവിജിൽ ആപ്പ് വഴി പരാതി ഉന്നയിച്ച 1252 കേസുകൾ ഉൾപ്പെടും. ആപ്പ് വഴി ആകെ 1253 പരാതികളാണ് ലഭിച്ചത്. ഇതിൽ 1205 പരാതികൾ 100 മിനിറ്റിനുള്ളിൽ തീർപ്പാക്കി.