
പാലാ: കൊച്ചുകൊട്ടാരത്ത് ഭാര്യയേയും മൂന്ന് മക്കളേയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം സാമ്പത്തിക ബാദ്ധ്യത തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. പാലാ ഡി.വൈ.എസ്.പി., സി.ഐ. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ഗൃഹനാഥനായ ഞണ്ടുപാറ കുടിലിൽപറമ്പിൽ ജെയ്‌സൺ തോമസിന് കനത്ത സാമ്പത്തിക ബാദ്ധ്യത ഉണ്ടായിരുന്നതായി വിവരം ലഭിച്ചു.
ചില ബാങ്കുകളിൽ നിന്നും ലോണെടുത്തത് കുടിശിഖയായിരുന്നു.വ്യക്തിപരമായും പലരിൽ നിന്നും കടം വാങ്ങിയിരുന്നു. വാടക വീടിന്റെ വാടക പോലും കഴിഞ്ഞ മൂന്ന് മാസമായി നൽകിയിരുന്നില്ല. ഇതോടെ സ്വയം വീടൊഴിഞ്ഞുപോകാൻ ജെയ്‌സൺ തീരുമാനിച്ചിരുന്നു. വീടുമാറാനിരുന്ന ദിവസം തന്നെയാണ് ഭാര്യ മെറീനയെയും മക്കളായ ജെറാൾഡ്, ജെറീന, ജെറിൻ എന്നിവരെയും കൊലപ്പെടുത്തി ജെയ്‌സൺ ആത്മഹത്യ ചെയ്തത്.
നാടിനെ നടുക്കിയ ദുരന്തത്തിൽ നിന്ന് കൊച്ചുകൊട്ടാരംകാർ ഇപ്പോഴും മോചിതരായിട്ടില്ല.
സാധാരണ കൊലപാതക കേസുപോലെ ഈ കേസിലും അന്വേഷണം നടത്തി പൊലീസ് കോടതിയിൽ ചാർജ്ജ് ഷീറ്റ് സമർപ്പിക്കും. ഇതിൽ പ്രതി മരിച്ചുപോയി എന്ന് വ്യക്തമാക്കും. ഇതോടെ വിചാരണയില്ലാതെ കേസ് തീർപ്പാകും.