
വൈക്കം: കല്ലറ, തലയാഴം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന വാക്കേത്തറ കപിക്കാട് റോഡിന്റെ നിർമ്മാണ പ്രവൃത്തികൾക്കായി കിഫ്ബിയിൽ നിന്നും 19.46 കോടി രൂപ അനുവദിച്ചതായി സി.കെ ആശ എം.എൽ.എ അറിയിച്ചു. മാർച്ച് നാലിനു ചേർന്ന കിഫ്ബി ജനറൽ ബോഡി യോഗത്തിലാണ് തുക അനുവദിച്ച് ഉത്തരവായത്. 2016-17 സാമ്പത്തിക വർഷത്തിലെ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട കല്ലറ കപിക്കാട് വാക്കേത്തറ റോഡ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പദ്ധതി തടസപ്പെട്ടിരുന്നു. വിഷയത്തിൽ സി.കെ ആശ എം.എൽ.എ യുടെ നിരന്തരമായ ഇടപെടലിനെ തുടർന്ന്, ഭൂമി ഏറ്റെടുക്കൽ അപ്രായോഗികമാണെന്ന് കണ്ടെത്തിയ തോട്ടകം വാക്കേത്തറ, കല്ലറ കപിക്കാട് റീച്ചുകൾ ഒഴിവാക്കി വാക്കേത്തറ കപിക്കാട് റോഡ് മെച്ചപ്പെടുത്തൽ എന്നു പേര് മാറ്റിയാണ് പദ്ധതി മുന്നോട്ട് പോയത്. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) സമർപ്പിച്ച വിശദമായ നിർദ്ദേശങ്ങൾക്കനുസരിച്ച് 5.775 കിലോമീറ്റർ നീളത്തിലും മൂന്ന് മീറ്റർ വീതിയിലുമായി ഉന്നത നിലവാരത്തിലുള്ള റോഡ് നിർമ്മാണത്തിനാണ് കിഫ്ബി തുക അനുവദിച്ചിട്ടുള്ളത്. കെ.ആർ.എഫ്.ബി ഡിപ്പോസിറ്റ് വർക്ക് എന്ന രീതിയിലാണ് റോഡിന്റെ നിർമ്മാണ നിർവഹണം നടത്തുക. നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ഒരു പ്രദേശത്തെ കാലങ്ങളായുള്ള യാത്രാ ദുരിതത്തിന് പരിഹാരമാകും. സാങ്കേതിക നടപടികൾ പൂർത്തിയാക്കി റോഡിന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സി.കെ ആശ എം.എൽ.എ അറിയിച്ചു.