pine-apple

കോട്ടയം: റംസാൻ നോമ്പുകാലമായിട്ടും വേനൽച്ചൂട് കൂടിയിട്ടും പൈനാപ്പിളിന് പ്രതീക്ഷിച്ച വിലകിട്ടാതെ കർഷകർ. വില റെക്കാഡിൽ എത്തേണ്ട സമയത്തും കഴിഞ്ഞ സീസണേക്കാൾ 25% വരെ വിലക്കുറവിലാണ് കർഷകർ വിൽക്കുന്നത്.

കഴിഞ്ഞ വർഷം മാർച്ചിൽ പൈനാപ്പിൾ സ്‌പെഷൽ ഗ്രേഡിന് 50 രൂപയായിരുന്നെങ്കിലും ഇപ്പോൾ 38 രൂപയാണ് വില. കർഷകന് വില ലഭിക്കുന്നില്ലെങ്കിലും വിപണിയിൽ പൈനാപ്പിൾ 60- 65 രൂപയ്ക്കാണു വിൽക്കുന്നത്.

വില ഉയരാത്തതും ചെലവു വർധിക്കുന്നതും മൂലം കർഷകർക്ക് വലിയ നഷ്ടമാണ്. തെങ്ങോലയും ഗ്രീൻ നെറ്റും ഉപയോഗിച്ച് തോട്ടങ്ങൾക്കു മീതെ പൊതയിട്ടാണു ഉണക്കിനെ നേരിടുന്നത്. നനയും വർദ്ധിപ്പിച്ചു. ഉണക്ക് ഭീഷണി നേരിടാൻ തോട്ടങ്ങളിൽ ഏക്കറിന് 20,​000 രൂപ വരെ കർഷകർക്ക് കൂടുതൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്. വേനൽ ചൂട് മൂലം ഉൽപാദനം 40% കുറയുകയും ചെയ്തു. അനുകൂല കാലാവസ്ഥയിൽ തോട്ടത്തിൽ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിൾ ലഭിക്കാറുണ്ട്. എന്നാൽ ഉണക്ക് ബാധിച്ചതോടെ എ ഗ്രേഡ് പൈനാപ്പിൾ 50% പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. എന്നാൽ ജ്യൂസിന് നൂറു രൂപവരെയും പീസിന് പത്ത് രൂപയ്ക്കുമാണ് വിൽക്കുന്നത്. ലാഭം മുഴുവൻ ഇടനിലക്കാരിലേയ്ക്ക് പോകുന്നതിൽ കർഷകർക്ക് സങ്കടവുമുണ്ട്.

ചെടികൾക്കും കഷ്ടകാലം

 ചെടികൾ ഉണങ്ങി മഞ്ഞ നിറത്തിലാകുന്നു

 പൈനാപ്പിൾ വലുതാകാതെ നശിക്കുന്നു

 ഈ നഷ്ടം നികത്താൻ വിലവർദ്ധനയ്ക്ക് കഴിയും

'' പൈനാപ്പിൾ ലഭ്യതയിൽ 1000 ടണ്ണിന്റെ കുറവ് പ്രതിദിനം ഉണ്ടായിട്ടും വില ഉയരാത്തതിന് കാരണം അറിയില്ല. വേനൽ ചൂടിനൊപ്പം പാർലമെന്റ് തിരഞ്ഞെടുപ്പു ചൂടും വർദ്ധിക്കുന്നതും റമസാൻ നോമ്പുകാലവും എല്ലാം ചേർന്നു

വിലകൂടുമെന്നാണ് പ്രതീക്ഷ''

കെ.കെ.ഷാജി, കർഷകൻ