
ചണ്ഡീഗഡ്: ഭക്ഷ്യ വിഷബാധയേറ്റ് 10വയസുകാരി മരിച്ചെന്ന് ബന്ധുക്കൾ. പഞ്ചാബ് സ്വദേശിനിയായ മാൻവിയാണ്(10) മരിച്ചത്. മാർച്ച് 24ന് വെെകുന്നേരമാണ് സംഭവം നടന്നത്. മാൻവിയുടെ പിറന്നാളിന് പട്യാലയിലെ ഒരു ബേക്കറിയിൽ നിന്ന് ഓൺലെെനായാണ് കേക്ക് വാങ്ങിയത്. ഇത് കഴിച്ചതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് ആരോഗ്യ പ്രശ്നം ഉണ്ടായതായി കുട്ടിയുടെ മുത്തച്ഛൻ പറഞ്ഞു.
ഏഴ് മണിക്കാണ് കുട്ടി കേക്ക് മുറിക്കുന്നത്. രാത്രി 10 മണിയോടെ കുടുംബത്തിലെ എല്ലാവർക്കും ഛർദിയും ദാഹവും അനുഭവപ്പെട്ടു. പിന്നാലെ മാൻവി വെള്ളം കുടിച്ച ശേഷം ഉറങ്ങാൻ പോയി. രാവിലെ ആയപ്പോൾ കുട്ടിയുടെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മാൻവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് മുത്തച്ഛൻ പറഞ്ഞു. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാൻവി കേക്ക് മുറിക്കുന്ന ചിത്രങ്ങളും വീഡിയോയും ബന്ധുക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
ഓൺലെെനിൽ നിന്ന് വാങ്ങിയ ചോക്ലേറ്റ് കേക്കിൽ വിഷാംശം അടങ്ങിയിരുന്നതായി കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ പരാതിയിൽ ബേക്കറി ഉടമയ്ക്ക് എതിരെ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കേക്കിന്റെ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുയാണെന്നും പൊലീസ് അറിയിച്ചു.