c

ഐ.പി.സി-ക്കു പകരം ഭാരതീയ ന്യായ സംഹിത, സി.ആർ.പി.സി-ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, തെളിവ് നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ തുടങ്ങി സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിലെ മൂന്ന് അതിപ്രധാന നിയമങ്ങളാണ് മാറ്റത്തിനൊരുങ്ങുന്നത്. പുതിയ നിയമസംഹിതയിലെ മാറ്റങ്ങളിലൂടെ...

ഏതു രാജ്യത്തിന്റെയും പ്രധാന ചാലക ശക്തികളിലൊന്നാണ് അവിടത്തെ നിയമ സംവിധാനം. അതു മാറുമ്പോൾ മൊത്തം സംവിധാനം തന്നെ മാറുമെന്ന് അർത്ഥം. ആ മാറ്റം സൃഷ്ടിക്കുന്ന ദൂരവ്യാപക ഫലങ്ങൾ അചിന്ത്യമാണ്. അത്തരമൊരു അവസ്ഥയിലാണ് ഇന്ത്യൻ നിയമ രംഗം. ജഡ്ജിമാരും അഭിഭാഷകരും നാളിതുവരെ മനഃപ്പാഠമാക്കിയ നിയമവും വകുപ്പുകളും അപ്പാടെ മാറുകയാണ്. ഇത് കോടതികളുടെ ചലനസംവിധാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. മാറ്റങ്ങൾ അനിവാര്യമാണ്. പക്ഷേ,​ ഈ മാറ്റങ്ങൾക്ക് എന്തു വില കൊടുക്കേണ്ടിവരുമെന്ന് ഇപ്പോൾ പറയുക വയ്യ. പുതിയ നിയമ സംഹിതകൾ ഒന്നു പരിശോധിക്കാം.

1860-ലെ ഇന്ത്യൻ ശിക്ഷാ നിയമത്തിനു (ഐ.പി.സി) പകരം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്), 1898-ലെ ക്രിമിനൽ നടപടിക്രമത്തിനു (സി.ആർ.പി.സി) പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), 1872-ലെ തെളിവു നിയമത്തിന് (എവിഡൻസ് ആക്ട്) പകരം ഭാരതീയ സാക്ഷ്യ തുടങ്ങി,​ സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിലെ മൂന്ന് അതി പ്രധാന നിയമങ്ങളാണ് പുതിയ ബില്ലിലൂടെ പതിനേഴാം പാർലമെന്റ് പാസ്സാക്കി പുതിയ പേരുകളിലാക്കിയിരിക്കുന്നത്. ശിക്ഷാനിയമങ്ങളുടെ വകുപ്പുകളിൽ വന്ന ചില മാറ്റങ്ങൾ അറിയാൻ പട്ടിക-1 ശ്രദ്ധിക്കുക.

പട്ടിക: 01

ഐ.പി.സിയിലെ ചില വകുപ്പുകൾ ബി.എൻ.എസ്

വകുപ്പുകളായി ഇപ്രകാരം മാറും

ഐ.പി.സി 120എ: കുറ്റകരമായ ഗൂഢാലോചന - ബി.എൻ.എസ് 61 (1)

ഐ.പി.സി 141: നിയമവിരുദ്ധമായ സംഘം ചേരൽ- ബി.എൻ.എസ് 189

ഐ.പി.സി 146: ലഹള - ബി.എൻ.എസ് 191

ഐ.പി.സി 171 ബി: കൈക്കൂലി വാങ്ങൽ - ബി.എൻ.എസ് 170

ഐ.പി.സി 194: തെറ്റായ തെളിവു നൽകൽ - ബി.എൻ.എസ് 230

ഐ.പി.സി 300: കൊലപാതകം - ബി.എന്‍.എസ് 101

ഐ.പി.സി 302: കൊലപാതകത്തിനുള്ള ശിക്ഷ - ബി.എൻ.എസ് 103

ഐ.പി.സി 304 ബി: സ്ത്രീധന മരണം - ബി.എൻ.എസ് 80

ഐ.പി.സി 306: ആത്മഹത്യാ പ്രേരണ - ബി.എൻ.എസ് 108

ഐ.പി.സി 307: കൊലപാതക ശ്രമം - ബി.എൻ.എസ് 109

ഐ.പി.സി 359: തട്ടിക്കൊണ്ടു പോകൽ - ബി.എൻ.എസ് 137

ഐ.പി.സി 375: ബലാത്സംഗം - ബി.എന്‍.എസ് 63

ഐ.പി.സി 378: മോഷണം - ബി.എൻ.എസ് 303

ഐ.പി.സി 391: കൂട്ടായ കവർച്ച - ബി.എൻ.എസ് 310

ഐ.പി.സി 405: വിശ്വാസ വഞ്ചന - ബി.എൻ.എസ് 316

ഐ.പി.സി. 489 എ: കള്ളനോട്ട് കൈവശം വയ്ക്കൽ - ബി.എൻ.എസ് 178

ഐ.പി.സി 497: വ്യഭിചാരം- പൂർണ്ണമായി ഒഴിവാക്കിയ വകുപ്പാണ്

ഐ.പി.സി 499: അപകീർത്തിപ്പെടുത്തൽ - ബി.എൻ.എസ് 356

ഐ.പി.സി 503: ഭീഷണിപ്പെടുത്തൽ - ബി.എൻ.എസ് 351

സി.ആർ.പി.സിയിലും കാതലായ മാറ്റങ്ങളുണ്ട്. അറസ്റ്റിനു മുൻപ് പ്രതിക്കു നൽകുന്ന നോട്ടീസ് സംബന്ധമായ സി.ആർ.പി.സി സെക്ഷൻ 41 (എ) ഇപ്പോൾ ബി.എൻ.എസ്.എസ് 35 (3) മുതൽ (6) വരെ വകുപ്പുകളാണ്. രഹസ്യ മൊഴി രേഖപ്പടുത്തുന്ന സി.ആർ.പി.സി 164 ഇപ്പോൾ ബി.എൻ.എസ്.എസ് 183 ആയി. വിദേശ കോടതികളിലേക്ക് കത്തുകളയയ്ക്കുന്ന സി.ആർ.പി.സി 166 (ബി) ഇപ്പോൾ ബി.എൻ.എസ്.എസ് 113 ആണ്.

മുൻകൂർ ജാമ്യം സി.ആർ.പി.സി 438 മാറി ബി.എൻ.എസ്.എസ് 482 ആയി. ജാമ്യം കിട്ടാത്ത വകുപ്പുകളിന്മേൽ ജാമ്യം കിട്ടുന്ന സി.ആർ.പി.സി 437 എന്നത് ബി.എൻ.എസ്.എസ് 480 ആയി മാറി. തൊണ്ടി മുതൽ തിരികെ ലഭിക്കുന്ന സി.ആർ.പി.സി 451 ഇപ്പോൾ ബി.എൻ.എസ്.എസ് 497 ആണ്. പ്രതിയെ സാക്ഷിയായി വിസ്തരിക്കുന്ന സി.ആർ.പി.സി 315 ഇപ്പോൾ ബി.എൻ.എസ്.എസ് 353 ആയിട്ടുണ്ട്. കേസുകളിൽ എഫ്.ഐ.ആർ ഇടുന്ന സി.ആർ.പി.സി 154 ഇപ്പോൾ ബി.എൻ.എസ്.എസ് 173 ആണ്.

ന്യായ സംഹിത:

പുതിയ വിഭാഗങ്ങൾ

സെക്ഷനുകൾ 2 (3): കുട്ടികൾ, 48: ഇന്ത്യയിൽ കുറ്റകൃത്യത്തിന് ഇന്ത്യയ്ക്കു പുറത്ത് പ്രേരണ, 69: വഞ്ചനാപരമായ മാർഗങ്ങൾ ഉപയോഗിച്ചുള്ള ലൈംഗികബന്ധം മുതലായവ, 95: ഒരു കുറ്റകൃത്യം ചെയ്യുന്നതിനായി ഒരു കുട്ടിയെ നിയമിക്കുകയോ ജോലി ഏൽപിക്കുകയോ ചെയ്യുക, 103(2): കൊലപാതകത്തിനുള്ള ശിക്ഷ, 106 (2): അശ്രദ്ധ മൂലം മരണത്തിനു കാരണമാകുന്നു, 111: സംഘടിത കുറ്റകൃത്യം, 112: പെറ്റി സംഘടിത കുറ്റകൃത്യം, 113: തീവ്രവാദ പ്രവർത്തനം ത്തനം

117(3)/(4): സ്വമേധയാ ഗുരുതര മുറിവുണ്ടാക്കുന്നു, 152: ഇന്ത്യയുടെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും അപകടപ്പെടുത്തുന്ന പ്രവൃത്തികൾ, 195 (2): കലാപം അടിച്ചമർത്തുമ്പോൾ പൊതുപ്രവർത്തകനെ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുക, 197 (1) (ഡി): കുറ്റാരോപണങ്ങൾ, ദേശീയോദ്ഗ്രഥനത്തിന് മുൻവിധികൾ, 304: തട്ടിയെടുക്കൽ,​ 324 (3): വികൃതി (ദ്രോഹം), 341 (3)/(4)- സെക്ഷൻ 338 പ്രകാരം ശിക്ഷാർഹമായ വ്യാജരേഖ ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ വ്യാജ മുദ്ര ഉണ്ടാക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുക, 358: പിൻവലിക്കലും സമ്പാദ്യവും എന്നിവയാണ് പുതുതായി ചേർക്കപ്പെട്ട സെക്ഷനുകൾ

കുറ്റകൃത്യങ്ങൾക്കായി കുട്ടികളെ ഉപയോഗിക്കുന്നതിനെതിരെ 93 പ്രത്യേക വകുപ്പ്, മൊബൈൽ പിടിച്ചുപറി 304 പ്രത്യേക വകുപ്പ്, കള്ളുകുടിച്ച് പ്രശ്‌നമുണ്ടാക്കുന്നവർക്ക് 4 എഫ് പ്രകാരം സാമൂഹിക സേവനം ശിക്ഷ, അപകട ശേഷം നിർത്താതെ വാഹനം ഓടിച്ചു പോയാൽ 106 പ്രത്യേക വകുപ്പ്, രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, ഐക്യം എന്നിവയ്ക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് 150 പ്രത്യേക വകുപ്പ് എന്നിവയും മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

നാഗരിക് സുരക്ഷാ

സംഹിത

സെക്ഷനുകൾ-2 (1) (എ): ഓഡിയോ- വീഡിയോ ഇലക്ട്രോണിക്, 2 (1) ബി- ജാമ്യം, 2 (1) (ഡി): ജാമ്യ ബോണ്ട്, 2 (1) (ഇ)-ബോണ്ട്, 2 (1) (ഐ): ഇലക്ട്രോണിക് ആശയ വിനിമയം, 35 (7): ചില കേസുകളിൽ മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് പാടില്ല, 86: പ്രഖ്യാപിത വ്യക്തിയുടെ സ്വത്ത് തിരിച്ചറിയലും അറ്റാച്ച്മെന്റും, 105: ഓഡിയോ- വീഡിയോ ഇലക്ട്രോണിക് മാർഗങ്ങളിലൂടെ തിരയലിന്റെയും പിടിച്ചെടുക്കലിന്റെയും റെക്കാർഡിംഗ്, 107: വസ്തുവിന്റെ അറ്റാച്ച്മെന്റ്, കണ്ടുകെട്ടൽ അല്ലെങ്കിൽ പുന:സ്ഥാപിക്കൽ,​ 172: പൊലീസിന്റെ നിയമാനുസൃത നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാദ്ധ്യസ്ഥരായ വ്യക്തികൾ, 336: ചില കേസുകളിൽ പൊതുപ്രവർത്തകർ,വിദഗ്ദ്ധർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ തെളിവുകൾ, 356: പ്രഖ്യാപിത കുറ്റവാളിയുടെ അസാന്നിദ്ധ്യത്തിൽ അന്വേഷണം, വിചാരണ അല്ലെങ്കിൽ വിധി, 398: സാക്ഷി സംരക്ഷണ പദ്ധതി, 472: വധശിക്ഷ വിധിച്ച കേസുകളിലെ ദയാഹർജി, 530: ഇലക്ട്രോണിക് മോഡിൽ എല്ലാ കോടതി വിചാരണയും നടപടികളും.

ഒഴിവാക്കിയ

വകുപ്പുകൾ

ഐ.പി.സി 377: പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം, ഐ.പി.സി 497: വ്യഭിചാരം, ഐ.പി.സി 124 എ: രാജ്യദ്രോഹകുറ്റം എന്നിവയാണ് ഒഴിവാക്കിയ പ്രധാന വകുപ്പുകൾ.

ഐ.പി.സിയിൽ ആകെ 511 വകുപ്പുകളായിരുന്നെങ്കിൽ,​ ബി.എൻ.എസിൽ അത് 356 വകുപ്പുകളായി ചുരുങ്ങി എന്ന പ്രത്യേകതയുമുണ്ട്. അതേസമയം. പുതിയ ക്രിമിനൽ നിയമത്തിലെ ഏറ്റവും ആശങ്കാജനകമായ വകുപ്പായിത്തീർന്നി‌ട്ടുള്ളത്,​ നിലവിൽ പൊലീസ് കസ്റ്റഡി കാലാവധി 15 ദിവസം എന്നുള്ള സി.ആർ.പി.സി 167 മാറി,​ പകരം വരുന്ന ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ (ബി.എന്‍.എസ്.എസ്)വകുപ്പ് 187 ആണ്. ഇതുപ്രകാരം ഒരാളെ പൊലീസിന് 90 ദിവസം വരെ കസ്റ്റഡിയിൽ സൂക്ഷിക്കാം. വ്യക്തിസ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യാൻ പൊലീസ് ഈ വകുപ്പ് ഉപയോഗിച്ചേക്കാമെന്നതാണ് ആശങ്ക.

കേസെടുക്കലും പ്രാഥമാകാന്വേഷണവും സംബന്ധിച്ചും മാറ്റം വ്യക്തമാണ്. നിലവിലെ സി.ആർ.പി.സി 154 പ്രകാരം കോടതിയുടെ അനുമതി ഇല്ലാതെതന്നെ കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് (കോഗ്നിസിബിൾ ഒഫൻസ്) വിവരം കിട്ടിയാലുടൻ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്യാം. പുതിയ വകുപ്പ് 173 പറയുന്നത്,​ മൂന്നുവർഷം മുതൽ ഏഴുവർഷം വരെ ശിക്ഷ കിട്ടാവുന്ന കേസുകൾ സംബന്ധിച വിവരം കിട്ടിയാൽ പ്രാഥമികാന്വേഷണം നടത്തി,​ കേസിൽ കഴമ്പുണ്ടെന്നു കണ്ടാലേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവൂ എന്നാണ്. ഇതുൾപ്പെടെ ഒട്ടേറെ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ഇവയൊക്കെത്തന്നെ നിയമപാലകർക്കും അഭിഭാഷകർക്കും ന്യായാധിപർക്കും സങ്കീർണ പ്രശ്‌നങ്ങൾ സൃഷ്ടിച്ചേക്കും. രാജ്യത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ ഓരോ പൗരനും ബാധ്യസ്ഥരാണെന്നത് അതിലേറെ ഗൗരവമുള്ളതാണ്. കേന്ദ്ര വിജ്ഞാപനത്തോടെ പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകും.