
കൊല്ലം: ഓടിക്കിതയ്ക്കുന്ന കെ.എസ്.ആർ.ടി.സിക്ക് ടിക്കറ്റിതര വാർഷിക വരുമാനത്തിൽ മുന്നൂറ് കോടിയുടെ റെക്കാഡ്. കെ.എസ്.ആർ.ടി.സി കൊമേഴ്സ്യൽ വിഭാഗമാണ് മൂന്നു വർഷം കൊണ്ട് വരുമാനം അഞ്ചിരട്ടിയാക്കിയത്.
സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2021 ജൂണിലാണ് സി.എം.ഡി ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ കൊമേഴ്സ്യൽ വിഭാഗം രൂപീകരിച്ചത്. അതു വരെ വർഷം 60 കോടിയായിരുന്നു ടിക്കറ്റിതര വരുമാനം. പ്രതിമാസ വരുമാനം അഞ്ച് കോടി വീതം. ഇതാണിപ്പോൾ 25 കോടിയായി ഉയർന്നത്.
നിലവിൽ ബസിൽ പതിക്കുന്ന പരസ്യങ്ങളുടെ വരുമാനം മാത്രം സംസ്ഥാന തലത്തിൽ വർഷം 20 കോടിക്ക് മുകളിലാണ്. ഹോർഡിംഗ്സും മറ്റ് പരസ്യ വരുമാനങ്ങളും 15 കോടിയിലധികം വരും. ഇത്തരത്തിൽ ഏറ്റവും അധികം പരസ്യ വരുമാനം ലഭിക്കുന്നത് തിരുവനന്തപുരം ഡിപ്പോയിലാണ്. മുമ്പ് ബഡ്ജറ്റ് ടൂറിസവും ടിക്കറ്റിതര വരുമാനത്തിലായിരുന്നു. പിന്നീടത് പ്രത്യേക വിഭാഗമാക്കി. കൊറിയർ ആൻഡ് ലോജിസ്റ്റിക്സിൽ എട്ടു മാസം കൊണ്ട് സംസ്ഥാനത്തൊട്ടാകെ രണ്ടര കോടിക്ക് മുകളിലാണ് വരുമാനം. ഈ കാലയളവിൽ സ്റ്റാൻഡുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും നിന്നുള്ള വരുമാനം അഞ്ച് കോടിക്ക് മുകളിലും.
2020 വരെ കെ.എസ്.ആർ.ടി.സി ബസിലെ പരസ്യങ്ങൾ ഉൾപ്പെടെയുള്ളവ നൽകിയിരുന്നത് സ്വകാര്യ ഏജൻസികൾക്ക്
കൊമേഴ്സ്യൽ വിഭാഗം വന്നതോടെ കെ.എസ്.ആർ.ടി.സി സ്വയം ചെയ്യാൻ തുടങ്ങി
ഏറ്റവും അധികം വരുമാനം ബസുകളിൽ പതിക്കുന്ന പരസ്യത്തിൽ നിന്ന്
ഹോർഡിംഗ്സുകളിൽ നിന്നുള്ള വരുമാനമാണ് രണ്ടാമത്. മൂന്നാമത് കൊറിയർ വരുമാനം