
തിരുവനന്തപുരം: ഇന്ന് കോട്ടയം,തൃശൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 36 വരെയും ഉയരാം. ഈ ജില്ലകളിൽ യെല്ലോ അലർട്ടാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ സൂര്യാഘാത സാദ്ധ്യതയുണ്ട്.
അതേസമയം, കൊല്ലം ജില്ലയിൽ ചൂട് വർദ്ധിക്കുന്നതും പൊതുപരീക്ഷയും കണക്കിലെടുത്ത് വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കളക്ടർ എൻ.ദേവിദാസ് മുന്നറിയിപ്പ് നൽകി. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്.
സ്കൂൾ അസംബ്ലികൾ പൂർണമായും ഒഴിവാക്കണം. അതോടൊപ്പം വാട്ടർ ബെൽ സമ്പ്രദായവും നടപ്പാക്കണം. വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുടയോ ഷാളോ, തൊപ്പിയോ കരുതണം. സൺ സ്‌ക്രീൻ ലോഷൻ ഉപയോഗിക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം. കൈ പൂർണമായും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ അഭികാമ്യം. ധാരാളം വെള്ളം കുടിക്കുക. ദാഹം ഇല്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം.
കാർബണേറ്റഡ് സോഫ്ട് ഡ്രിങ്കുകൾ, കാപ്പി, ചായ തുടങ്ങിയവ ഒഴിവാക്കുക. പാദരക്ഷകൾ നിർബന്ധമായും ഉപയോഗിക്കുക. വിദ്യാർത്ഥികൾ ഉച്ചവെയിലിൽ ഗ്രൗണ്ടിൽ കളിക്കുന്നില്ലെന്ന് സ്‌കൂൾ അധികൃതർ ഉറപ്പാക്കണമെന്നും കളക്ടർ അറിയിച്ചു.
സ്‌കൂളുകളുടെ ശ്രദ്ധയ്ക്ക്
എൻ.സി.സി, സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് ഔട്ട്ഡോർ പ്രവർത്തനങ്ങൾ രാവിലെ 11 മുതൽ 3വരെ ഒഴിവാക്കുക
ക്ലാസ് മുറികളിലെ ഫാനുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്തുക
ക്ലാസ് മുറികളിൽ കർട്ടനുകൾ ഉപയോഗിക്കുക
ടോയ്‌ലെറ്റ് വൃത്തിയായി സൂക്ഷിക്കുക
സ്‌കൂൾ ബസുകൾ തണലത്ത് പാർക്ക് ചെയ്യണം
ടൈയുടെ ഉപയോഗം ഒഴിവാക്കുക
ഒ.ആർ.എസ് പായ്ക്കറ്റുകൾ, പ്രഥമ ശുശ്രൂഷ സംവിധാനങ്ങൾ എന്നിവ സ്‌കൂളിൽ കരുതണം. സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം ഉറപ്പാക്കണം
സ്‌കൂളുകളിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കണം
പരീക്ഷാ ഹാളുകൾ വായുസഞ്ചാരമുള്ള ക്ലാസ് മുറികളായിരിക്കണം