crime

40 ഗ്രാം മെഥാഫെറ്റാമിന്‍ എക്സൈസ് പിടികൂടിയത് പ്രധാന തുമ്പാകും

കാസര്‍കോട്: ടര്‍ഫുകളില്‍ രാത്രികാലത്ത് നടക്കുന്ന വിനോദങ്ങളുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം പൊടിപൊടിക്കുന്നു. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 40 ഗ്രാം മെഥാഫെറ്റാമിനുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായതോടെയാണ് ഈ സൂചനകളിലേക്ക് വെളിച്ചം വീശുന്ന വിവരം ലഭിച്ചത്.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജയരാജിന്റെ മേല്‍നോട്ടത്തില്‍ ലോക്സഭ ഇലക്ഷനോട് അനുബന്ധിച്ചുള്ള സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന നടത്തുന്നതിനിടെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.എ ശങ്കറും സംഘവും ഉപ്പള നയാബസാര്‍ സ്വദേശിയായ കെ. മുഹമ്മദ് ഇംതിയാസിനെ (29) അറസ്റ്റ് ചെയ്തതാണ് വഴിത്തിരിവായത്.

ഹൊസബെട്ടു വില്ലേജില്‍ മഞ്ചേശ്വരം രാഗം ജംഗ്ഷനില്‍ വെച്ചാണ് രാസലഹരി വിഭാഗത്തില്‍പ്പെട്ട 40 ഗ്രാം മെഥാഫെറ്റാമിനുമായി യുവാവ് പിടിയിലായത്. കാസര്‍കോട് ജില്ലയിലെ വിവിധ ടര്‍ഫുകളിലും മറ്റും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതിന് കൊണ്ടുവന്ന രാസലഹരിയാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ സാജന്‍ അപ്യാല്‍, കെ. നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ.ആര്‍ പ്രജിത്ത്, എ.കെ നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, മുഹമ്മദ് ഇജാസ്, ഡ്രൈവര്‍ പി.എ ക്രിസ്റ്റീന്‍ എന്നിവരും ഉണ്ടായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും

അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ നൂറുദ്ദീന്‍ നടത്തുന്ന ഈ കേസിന്റെ അന്വേഷണത്തില്‍ ടര്‍ഫ് കേന്ദ്രമായുള്ള മയക്കുമരുന്ന് കച്ചവടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. രാത്രി 10 മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെ ടര്‍ഫുകളില്‍ ഫുട്ബാളും ക്രിക്കറ്റും കളിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളെയും യുവാക്കളെയും വലവീശിയാണ് എം.ഡി.എം.എയും മെഥാഫെറ്റമിനും വിതരണം ചെയ്യുന്നത്. കളി പഠിക്കാന്‍ ടര്‍ഫുകളില്‍ രാത്രികാലങ്ങളില്‍ എത്തുന്ന കുട്ടികള്‍ പലരും വഴി തെറ്റിപ്പോകുന്നതായാണ് റിപ്പോര്‍ട്ട്. രാത്രി 10നു ശേഷം ടര്‍ഫുകള്‍ പൂട്ടണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കാതെ പലയിടത്തും 'കളികള്‍' നടക്കുന്നുണ്ട്.