
മസിലുകളെ ശോഷിപ്പിക്കുന്ന മസ്കുലാർ ഡിസ്‌ട്രോഫി ബാധിച്ചിട്ടും തളരാതെ ജീവിതം കരുപ്പിടിപ്പിച്ച് പുലിയന്നൂർ സ്വദേശിനിയായ പുഷ്പജ. കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന്റെ വാർഷികപദ്ധതി വഴിയുള്ള സ്വയംതൊഴിൽ പരീശീലനത്തിലൂടെയാണ് സമാനരോഗം ബാധിച്ച സഹോദരൻ അടക്കമുള്ള കുടുംബത്തെ ഈ 39കാരി പോറ്റുന്നത്.
വി.എച്ച്.എസ്.ഇ പൂർത്തിയാക്കിയ സമയം, പതിനേഴാം വയസിലാണ് പുഷ്പജയെ മാരകരോഗം കീഴടക്കിയത്. വർഷം കഴിയുന്തോറും മസിലുകൾ ശോഷിച്ച് ഒരു ചുവടു നീങ്ങണമെങ്കിൽ അമ്മ പത്മാക്ഷിയുടെ സഹായം കൂടിയേ തീരുവെന്ന സാഹചര്യത്തിലായി. 35 വയസുള്ള ഇളയ സഹോദരന് കൂടി ഇതേരോഗം ബാധിച്ചതോടെ പത്മാക്ഷിയ്ക്ക് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥയിലെത്തിയപ്പോഴായിരുന്നു ഗ്രാമപഞ്ചായത്തിന്റെ പുനരധിവാസ സ്വയംതൊഴിൽ പരിശീലനം തുണയായത്.
പുഷ്പജയടക്കം പത്തുപേരാണ് ട്രെയിനിംഗിന് തിരഞ്ഞെടുക്കപ്പെട്ടത്. ബാഗൊന്നിന് മൂന്നു രൂപ നിരക്കിലായിരിക്കും ഇവർക്ക് നൽകുക. പ്ളാസ്റ്റിക് കാരിബാഗ് നിർമ്മാർജ്ജനമെന്ന ലക്ഷ്യം കൂടി പദ്ധതിക്ക് പിന്നിലുണ്ട്.
അഞ്ചുദിവസത്തെ പരീശീലനമായിരുന്നു പുഷ്പജയ്ക്ക് ലഭിച്ചത്. ചീമേനി കുടുംബശ്രീ സി.ഡി.എസ് ഹാളിൽ നടന്ന പരിശീലനത്തിൽ തുണിബാഗ് നിർമ്മിക്കുന്ന തൊഴിൽ പഠിച്ചെടുത്തു. അമ്മ പത്മാക്ഷിയും പരിശീലനം നേടിയത് പുഷ്പജയ്ക്ക് ധൈര്യം പകർന്നു. ബാഗിനൊപ്പം സ്ത്രീകൾക്കുള്ള നൈറ്റിയും ഇപ്പോൾ പുഷ്‌പജ തയ്ക്കുന്നുണ്ട്. ജോലി പഠിച്ചെടുത്തതോടെ വീടിന്റെ ഒരു മൂലയിൽ കഴിയേണ്ടിവരുമായിരുന്ന അവസ്ഥയെയാണ് നല്ലൊരു ചിത്രകാരി കൂടിയായ പുഷ്പജ അതിജീവിച്ചത്.