
132.1 km/hr
ന്യൂഡൽഹി: വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ബൗളറായി ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഷബ്‌നിം ഇസ്മയിൽ. കഴിഞ്ഞദിവസം ഡൽഹിയിൽ വനിതാ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് മുംബയ് ഇന്ത്യൻസ് താരമായ ഷബ്‌നിം ഡൽഹി ക്യാപിറ്റൽസിനെതിരെ മണിക്കൂറിൽ 132.1 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ് റെക്കാഡ് സ്വന്തമാക്കിയത്.
വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഒരു ബൗളർ മണിക്കൂറിൽ നൂറ്റിമുപ്പതിനുമേലെ കിലോമീറ്റർ വേഗത്തിൽ പന്തെറിയുന്നത്. മത്സരത്തിലെ മൂന്നാം ഓവറിലെ രണ്ടാം പന്താണ് റെക്കാഡ് പുസ്തകത്തിൽ ഇടംപിടിച്ചത്. ബാറ്ററായിരുന്ന ഓസ്‌ട്രേലിയൻ മുൻ ക്യാപ്ടൻ മെഗ് ലാനിംഗിന്റെ പാഡിലേക്കാണ് പന്ത് പതിച്ചത്.
34-കാരിയായ ഷബ്നിം കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി 127 ഏകദിനങ്ങളും 113 ട്വന്റി-20 മത്സരങ്ങളും ഒരു ടെസ്റ്റും കളിച്ചിട്ടുണ്ട്. 16 വർഷം ദേശീയ ജഴ്‌സിയണിഞ്ഞ താരം 317 വിക്കറ്റുകളാണ് നേടിയത്. ഏകദിനത്തിൽ 191, ട്വന്റി-20 യിൽ 123, ടെസ്റ്റിൽ മൂന്ന് എന്നിങ്ങനെയാണ് വിക്കറ്റ് നേട്ടം.
ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി ഐ.സി.സി.യുടെ എട്ട് വനിതാ ട്വന്റി-20 ലോകകപ്പുകൾ കളിച്ചിട്ടുണ്ട്. 2016ൽ വെസ്റ്റ് ഇൻഡീസിനെതിരേ നേടിയ മണിക്കൂറിൽ 128 കിലോമീറ്റർ വേഗത്തിലുള്ള പന്തും, 2022 ലോകകപ്പിൽ മണിക്കൂറിൽ 127 കിലോമീറ്റർ വേഗത്തില്‍ രണ്ടുതവണ നടത്തിയ പന്തുകളുമാണ് ഷബ്‌നിമിന്റെ ഇതിനു മുമ്പത്തെ ഏറ്റവും വേഗത്തിലുള്ള ഏറ്.
മത്സരത്തിൽ പക്ഷേ മുംബയ് ഇന്ത്യൻസിനെ ജയിപ്പിക്കാൻഷബ്നിമിന് കഴിഞ്ഞില്ല. ആദ്യം ബാറ്റുചെയ്ത ഡൽഹി 20 ഓവറിൽ 192 റൺസെടുത്തു. മുംബൈയുടെ മറുപടി എട്ടിന് 163 എന്ന നിലയിൽ അവസാനിച്ചു. ജെമീമ റോഡ്രിഗസ് (33 പന്തിൽ 69*), മെഗ് ലാനിംഗ് (38 പന്തിൽ 53) എന്നിവർ ഡൽഹിയെ മികച്ച സ്‌കോറിലെത്തിച്ചു. മുംബൈക്കായി അമൻ ജ്യോത് കൗർ (27 പന്തിൽ 42) ആണ് ടോപ് സ്‌കോർ നേടിയത്. മലയാളി താരം സജന സജീവൻ(14 പന്തിൽ 24) തകർപ്പൻ പ്രകടനം കാഴ്ചവെച്ചെങ്കിലും മുംബയ്‌യെ വിജയത്തിൽ എത്തിക്കാനായില്ല.