arrest

തിരുവനന്തപുരം: പ്രാവച്ചമ്പലത്ത് വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയിലായി. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രാവച്ചമ്പലം അരിക്കടമുക്ക് അനസ് മന്‍സിലില്‍ ആരിഫിനെ (19) പിടികൂടി പൊലീസ്. തമിഴ്‌നാട് കുളച്ചലില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് എം.ജി. കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തില്‍ മുറിവേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ചത്. പ്രാവച്ചമ്പലം കോണ്‍വെന്റ് റോഡില്‍ പൊറ്റവിളയില്‍ വെച്ച് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന ബ്‌ളേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. മുറിവേറ്റ വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.വധശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണത്തിനായി ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു.

സംഭവം നടന്ന സ്ഥലത്ത് പൊലീസും ഫോറന്‍സിക് വിഭാഗവും ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.പിടിയിലായ ആരിഫിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രേമനൈരാശ്യമായിരുന്നു അക്രമത്തിന് പിന്നിലെന്ന് നേമം സി.ഐ. പ്രജീഷ് പറഞ്ഞു.

വിദ്യാര്‍ഥിനിയുടെ വീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയില്‍ കാത്തുനിന്നാണ് പ്രതി ആക്രമണം നടത്തിയത്. പെണ്‍കുട്ടി കുതറിമാറി വീട്ടിലേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.