medicine

ഹൈദരാബാദ്: മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരല്ലെങ്കിലും പല മരുന്നുകളുടേയും പേര് നമുക്ക് സുപരിചിതമാണ്. വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഡോക്ടറെ കാണുകയോ കുറിപ്പെഴുതി വാങ്ങുകയോ പോലും ചെയ്യാതെ മെഡിക്കല്‍ സ്‌റ്റോറില്‍ പോയി മരുന്ന വാങ്ങാറുണ്ട് നമ്മളില്‍ പലരും. എന്നാല്‍ അത്തരം പ്രവണതയ്ക്ക് മാറ്റം വരുത്തണമെന്നാണ് തെലങ്കാനയില്‍ നടന്ന സംഭവം സൂചിപ്പിക്കുന്നത്. 33.5 ലക്ഷം രൂപയുടെ വ്യാജമരുന്നാണ് സംസ്ഥാനത്ത് നിന്ന് പിടികൂടിയത്.

സുലഭമായി ലഭിക്കുന്ന ചോക്ക്‌പൊടിയും സ്റ്റാര്‍ച്ചും ഉപയോഗിച്ചാണ് വ്യാജമരുന്നുകള്‍ നിര്‍മ്മിക്കുന്നത്. ഇതേ ചേരുവകളുപയോഗിച്ചുള്ള മരുന്നാണ് തെലങ്കാന ഡ്രഗ്‌സ് കണ്‍ട്രോള്‍ അഡ്മിനിസ്‌ട്രേഷന്‍ പിടികൂടിയിരിക്കുന്നത്. വ്യാജ കമ്പനിയുടെ പേരിലാണ് ഇത്തരത്തില്‍ വ്യാജ മരുന്നുകള്‍ നിര്‍മ്മിക്കുന്നത് എന്നതാണ് ആശങ്കയുണ്ടാക്കുന്ന മറ്റൊരു കാര്യം. മെഗ് ലൈഫ് സയന്‍സ് എന്ന നിലവിലില്ലാത്ത കമ്പനിയുടെ പേരിലുണ്ടാക്കിയ വ്യാജ മരുന്നുകളാണ് തെലങ്കാനയില്‍ പിടികൂടിയത്.

മെഗ് ലൈഫ് സയന്‍സസ് നിര്‍മ്മിക്കുമെന്ന് കരുതുന്ന എല്ലാ മരുന്നുകളും ഡ്രഗ്സ് കണ്‍ട്രോള്‍ അഡ്മിനിസ്ട്രേഷനില്‍ നിന്നുള്ള 'സ്പ്യൂറിയസ് ഡ്രഗ് അലേര്‍ട്ടിനും സ്റ്റോപ്പ്-ഉപയോഗ അറിയിപ്പിനും' വിധേയമായിരുന്നു. നേരത്തെ, സമാനമായ കേസില്‍, സിപ്ല, ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ തുടങ്ങിയ പ്രശസ്ത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലേബലുകളുള്ള ചോക്ക് പൗഡര്‍ അടങ്ങിയ വ്യാജ മരുന്നുകള്‍ ഉത്പാദിപ്പിച്ച് വിറ്റതിന് ഉത്തരാഖണ്ഡിലെ ഒരു മരുന്ന് നിര്‍മ്മാണ യൂണിറ്റില്‍ പരിശോധന നടത്തിയിരുന്നു. ഈ കേസില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.