
സന: ചെങ്കടലിൽ ഹൂതി ആക്രമണത്തിൽ മരിച്ച ചരക്കുകപ്പൽ ജീവനക്കാരുടെ എണ്ണം മൂന്നായി. നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. മരിച്ചവരെയും പരിക്കേറ്റവരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കപ്പലിൽ ഇരുപത് ജീവനക്കാണ് ഉണ്ടായിരുന്നതെന്നും ഇതിൽ ഒരാൾ ഇന്ത്യക്കാരനാണെന്നുമാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇന്നലെയാണ് ഗ്രീസിന്റെ ഉടമസ്ഥതയിലുള്ള 'ട്രൂ കോൺഫിഡൻസ്' എന്ന കപ്പൽ ആക്രമിക്കപ്പെടുന്നത്.കരീബിയൻ രാജ്യമായ ബാർബറോഡോസിനുവേണ്ടി സർവീസ് നടത്തുകയായിരുന്നു. ചെങ്കടലിൽ നേരത്തേയും കപ്പലിന് നേരെ ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ജീവനക്കാർ മരിക്കുന്നത് ഇത് ആദ്യമാണ്. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടിത്തത്തിൽ കപ്പലിന് കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.
ഗാസയ്ക്ക് പിന്തുണ അറിയിച്ചാണ് ഹൂതികൾ കപ്പലുകൾക്ക് നേർക്ക് കഴിഞ്ഞ നവംബർ മുതൽ ആക്രമണം തുടങ്ങിയത്. തിങ്കളാഴ്ച ഹൂതികളുടെ മിസൈൽ പതിച്ച എം എസ് സി സ്കൈ-2 എന്ന കപ്പലിനെ ഇന്ത്യൻ നേവി രക്ഷിച്ചിരുന്നു. 13 ഇന്ത്യക്കാരടക്കം 23 ജീവനക്കാരും സുരക്ഷിതരാണ്.
അതേസമയം, ചെങ്കടലിലെ അന്തർ സമുദ്ര കമ്മ്യൂണിക്കേഷൻ കേബിളുകൾ മുറിഞ്ഞ സംഭവത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഹൂതികൾ രംഗത്തെത്തി. മേഖലയിലെ രാജ്യങ്ങൾക്ക് ഇന്റർനെറ്റ് നൽകുന്ന കേബിളുകളെ തങ്ങൾ ലക്ഷ്യമാക്കില്ലെന്ന് പറയുന്ന ഹൂതികൾ യു.എസ്, ബ്രിട്ടീഷ് സൈന്യത്തെ കുറ്റപ്പെടുത്തുകയും ചെയ്തു. ചെങ്കടലിലെ 15 അന്തർ സമുദ്ര കേബിളുകളിൽ നാലെണ്ണം അടുത്തിടെ വിച്ഛേദിക്കപ്പെട്ടെന്നും ഇത് ഏഷ്യയ്ക്കും യൂറോപ്പിനുമിടെയിലെ 25 ശതമാനം ഡേറ്റാ ട്രാഫികിനെ ബാധിച്ചെന്നും ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ടെലികോം കമ്പനിയായ എച്ച്.ജി.സി ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് അറിയിച്ചിരുന്നു. ഡേറ്റാ ട്രാഫിക് മറ്റ് റൂട്ടുകളിലൂടെ വഴിതിരിച്ചുവിട്ട് പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യ, പാകിസ്ഥാൻ, കിഴക്കേ ആഫ്രിക്കയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിലെ ഇന്റർനെറ്റ് ട്രാഫികിനെ സംഭവം ബാധിച്ചേക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു.
കേബിളുകൾ മുറിയാനുള്ള കാരണം വ്യക്തമല്ലെങ്കിലും ഹൂതികൾ സംശയനിഴലിലാണ്. ഹൂതികൾ കേബിളുകൾ വിച്ഛേദിച്ചേക്കാമെന്ന് യെമനിലെ പാശ്ചാത്യ പിന്തുണയുള്ള സർക്കാർ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. കപ്പലുകൾ ആക്രമിക്കുന്നതിന് തിരിച്ചടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യു.എസ്, ബ്രിട്ടീഷ് സൈന്യം വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. അതേ സമയം, നിജസ്ഥിതി കണ്ടെത്താൻ യു.എസ് അധികൃതർ ശ്രമം തുടരുകയാണ്. അന്തർ സമുദ്ര കേബിളുകൾ ഇന്റർനെറ്റിന്റെ നട്ടെല്ലായി പ്രവർത്തിക്കുന്നു. ഈ കേബിളുകളിലുണ്ടാകുന്ന തടസങ്ങൾ 2006ലെ തായ്‌വാൻ ഭൂകമ്പത്തിന് പിന്നാലെ സംഭവിച്ചതു പോലുള്ള ഗുരുതരമായ ഇന്റർനെറ്റ് തകരാറുകൾക്ക് കാരണമാകാം.