
ന്യൂഡൽഹി: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തുന്ന പത്മജ വേണുഗോപാലിനെ കാത്തിരിക്കുന്നത് ഗവർണർ പദവിയടക്കമുള്ള വൻ വാഗ്ദാനങ്ങളെന്ന് റിപ്പോർട്ട്. മോദിയുടെ അറിവോടെ കേന്ദ്രനേതൃത്വം നേരിട്ട് ഇടപെട്ടാണ് ചർച്ചകൾ നടത്തിയത്. ഈ ചർച്ചകളിലാണ് പത്മജയ്ക്ക് വൻ വാഗ്ദാനങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. ബിജെപിയുടെ സംസ്ഥാന നേതൃത്വം പത്മജയുടെ കൂടുമാറ്റം അവസാന നിമിഷമാണ് അറിഞ്ഞത്. നദ്ദയടക്കമുള്ള നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് പലതവണയാണ് പത്മജ ഡൽഹിയിലെത്തിയത്. എന്നാൽ ഇതുസംബന്ധിച്ച് ഒരുവിവരവും പുറത്തുപോകാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുകയും ചെയ്തു.
കോൺഗ്രസ് അതികായനായിരുന്ന കെ കരുണാകരനെപ്പോലുള്ള ഒരാളുടെ മകൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നവേളയിൽ പാർട്ടിയിലേക്ക് എത്തുന്നത് ഏറെ ഗുണംചെയ്യുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. അതിനാലാണ് വൻ ഓഫർ നൽകി പത്മജയെ പാളയത്തിലെത്തിച്ചതെന്നാണ് റിപ്പോർട്ട്. എന്നാൽ ഉപാധികളൊന്നുമില്ലാതെയാണ് താൻ ബിജെപിയിൽ ചേരുന്നതെന്നാണ് പത്മജ പറയുന്നത്. ഗവർണർ പദവിക്കുപുറമേ ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കണം എന്ന നിർദ്ദേശവും ബിജെപി പത്മജയ്ക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പത്മജ അധികം വൈകാതെതന്നെ കൂടിക്കാഴ്ച നടത്തും. ഇതിലായിരിക്കും കാര്യങ്ങൾ സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാവുക.
പത്മജ കോൺഗ്രസ് വിടുന്നു എന്നതരത്തിലുള്ള വാർത്തകൾ പുറത്തുവന്നെങ്കിലും ഇന്നുരാവിലെയാണ് അവർ ഇക്കാര്യം സ്ഥിരീകരിച്ചത്. കോൺഗ്രസാണ് തന്നെ ബിജെപിയാക്കിയതെന്നായിരുന്നു പത്മജയുടെ പ്രതികരണം. അവസാനവട്ട അനുരഞ്ജന നീക്കത്തിന് കോൺഗ്രസ് ശ്രമിച്ചെങ്കിലും പത്മജ അതിന് വഴങ്ങിയില്ല. പാർട്ടിവിടുമെന്ന് ഉറപ്പായതോടെ പത്മജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സഹോദരൻ കെ മുരളീധരൻ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.