mamata-banerjee

കൊല്‍ക്കത്ത: കല്‍ക്കട്ട ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന അഭിജിത്ത് ഗംഗോപാധ്യായക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

ബിജെപി ബാബുവിന്റെ മുഖംമൂടി അഴിഞ്ഞ് വീണെന്നും കോടതി ബെഞ്ചില്‍ അംഗമായിരുന്ന ഒരാള്‍ ഇപ്പോള്‍ പരസ്യമായി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു, ഇവരില്‍ നിന്നൊക്കെ എങ്ങനെയാണ് നീതി പ്രതീക്ഷിക്കേണ്ടതെന്ന് മമത ചോദിച്ചു.

ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോള്‍ അദ്ധ്യാപക-അനദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത് അഭിജിത് ഗംഗോപാധ്യായ ആയിരുന്നു. ഇന്നാണ് അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

ബി.ജെ.പി അംഗത്വം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ബംഗാളിലെ അഴിമതി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം അഭിജിത്ത് ഗംഗോപാധ്യായ പറഞ്ഞിരുന്നു.

നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഇല്ലാതാക്കിയ ആളാണ് മുന്‍ ജഡ്ജി. അദ്ദേഹം എവിടെ മത്സരിച്ചാലും ഞങ്ങള്‍ തോല്‍പ്പിക്കും. അദ്ദേഹത്തിനെതിരെ പോരാടാന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തിറങ്ങും. ജനങ്ങള്‍ വിധി പറയുന്ന ദിവസം വരുമെന്ന് ഓര്‍മിക്കണമെന്നും മമത പറഞ്ഞു.