modi

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത (ഡി.എ) വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമായി. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നാല് ശതമാനം ഡി.എ. വര്‍ധിപ്പിച്ചിരിക്കുന്നത്.

നിലവില്‍ 46 ശതമാനമായിരുന്ന ഡി.എ. ഇതോടെ 50 ശതമാനമായി വര്‍ധിച്ചു. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമാണ് ഇനി മുതല്‍ ഡിഎ ഇനത്തില്‍ ലഭിക്കുക.

കേന്ദ്രജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡി.എ. വര്‍ദ്ധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 12,868.72 കോടി രൂപയാണ് സര്‍ക്കാരിന് അധികമായി ചെലവാകുക. 49.18 ലക്ഷം ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് പുതിയ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുക.

ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഡി.എ. വര്‍ദ്ധിപ്പിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച വരുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ഉജ്ജ്വല യോജന പ്രകാരം വിതരണം ചെയ്യുന്ന പാചകവാതക സിലിണ്ടറുകള്‍ക്കുള്ള സബ്സിഡി ഒരുവര്‍ഷത്തേക്ക് നീട്ടാനും കേന്ദ്രമന്ത്രിസഭാ തീരുമാനിച്ചു. 14.2 കിലോഗ്രാം എല്‍.പി.ജി. സിലിണ്ടറിനുള്ള 300 രൂപ സബ്സിഡിയാണ് 2025 മാര്‍ച്ച് വരെ നീട്ടാന്‍ തീരുമാനിച്ചത്.