
തിരുവനന്തപുരം: ജാര്‍ഖണ്ഡുകാരി അനിത കണ്ടുളി കേരളത്തില്‍ രാത്രി ഏറെവൈകിയും സ്വിഗി ഡെലിവറി ജോലിചെയ്യുന്നതിന് പിന്നില്‍ വലിയൊരു ലക്ഷ്യമുണ്ട്. സ്വന്തം ചെലവില്‍ പഠിക്കണം. ഡോക്ടറാവണം, പാവപ്പെട്ടവരെ സൗജന്യമായി ചികിത്സിയ്ക്കണം. സാക്ഷരതാമിഷന് കീഴില്‍ പ്ലസ്ടു തുല്യത പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴും, ഓര്‍ഡറനുസരിച്ച്, വീടുകളില്‍ രാത്രി 12 വരെ പച്ചക്കറികളും മറ്റ് സാധനങ്ങളും എത്തിക്കുന്നു ഈ 29കാരി.
ജാര്‍ഖണ്ഡ് റാഞ്ചിയില്‍ കൂലിപ്പണിക്കാരനായിരുന്ന ബിര്‍സിയുടെയും മുന്നിബായിയുടെയും ആറുമക്കളില്‍ രണ്ടാമത്തവളാണ് അനിത. പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞ ജീവിതം. പഠിക്കാന്‍ മിടുക്കിയായിരുന്നതിനാല്‍,അനിതയെ റാഞ്ചിയിലെ അനാഥാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ വീട്ടുകാര്‍ തയാറായി. എന്നാല്‍ അവിടെ അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം ഇല്ല. പട്ടത്ത് അനാഥാലയം നടത്തുന്ന പാസ്റ്റര്‍ സോളമന്‍ തോമസ് റാഞ്ചിയിലെ അനാഥാലയത്തില്‍ താത്കാലിക പ്രവേശനം നേടിയ അനിതയെ കണ്ടതോടെ 2005ല്‍, പത്തുവയസില്‍ കേരളത്തിലേക്കുള്ള വാതായനം തുറന്നു.
തിരുവനന്തപുരത്തെത്തി കുന്നുകുഴി യു.പി.സ്‌കൂളില്‍ മൂന്നാംക്ലാസില്‍ പ്രവേശിച്ചു. വീടും നാടും ഉപേക്ഷിക്കേണ്ടി വന്നതും ഭാഷ അറിയാത്തതും വേദനിപ്പിച്ചെങ്കിലും സോളമന്‍ തോമസിന്റെയുടെയും ഭാര്യ ലീലാമ്മയുടെയും സ്‌നേഹം കരുത്തായി. മലയാളം പതിയെ പഠിച്ചെടുത്തു. പി.എം.ജി സിറ്റി വി.എച്ച്.എസ്.എസില്‍ പത്താംക്ലാസും പാസായി. പ്ലസ്ടുവില്‍ ഇംഗ്ലീഷും അക്കൗണ്ടന്‍സിയും തോറ്റു. സാമ്പത്തികവും ബുദ്ധിമുട്ടായതോടെ പഠനം നിറുത്തി നാട്ടിലേക്ക് മടങ്ങി. രണ്ടുവര്‍ഷം മുമ്പ് തിരിച്ചെത്തി തുല്യതാക്ലാസിന് ചേര്‍ന്നു. എസ്.എം.വിയില്‍ ശനിയും ഞായറുമാണ് പ്ലസ്ടു ക്ലാസുകള്‍.
സൈക്കിള്‍ പ്രേമം
ഒരുമാസമായി അനിത രാത്രി 7 മുതല്‍ 12 വരെ സ്വഗിയില്‍ ഓടുന്നുണ്ട്. സൈക്കിളിലാണ് യാത്ര. ഇതിലൂടെ, ഇന്ധനത്തിന്റെ തുക ലാഭിക്കാം. ദിവസം ശരാശരി 150 രൂപ കിട്ടും. കുമാരപുരത്തുള്ള ലോഡ്ജില്‍ പാചകവും ചെയ്യുന്നുണ്ട്. അവിടെനിന്ന് 13, 500 രൂപ മാസം കിട്ടും. ലോഡ്ജില്‍ തന്നെയാണ് താമസം. സ്വിഗി ഓടവേ ഇടയ്ക്ക് പഠിക്കും. വീട്ടിലെത്തി പഠനംകഴിഞ്ഞ് കിടക്കുമ്പോള്‍ പുലര്‍ച്ചെ 3 മണിയാവും. ലോഡ്ജില്‍ പാചകത്തിന് രാവിലെ 6ന് ഉണരും. പഠനത്തിനുള്ള തുകയ്ക്ക് വേറെയാരെയും ആശ്രയിക്കില്ല. മിച്ചം കിട്ടുന്ന പണം ജാര്‍ഖണ്ഡിലുള്ള കുടുംബത്തിന് അയച്ചുകൊടുക്കും.
ജീവിതത്തില്‍ നന്ദി പറയുന്നത് മലയാളികളോടാണ്. കൂടുതലും പുരുഷന്മാരാണ് സ്വിഗിയില്‍ രാത്രി ഓടുന്നത്. പക്ഷേ കേരളം ശരിക്കും സേഫാണ് - അനിത