
തിരുവനന്തപുരം: ശക്തമായ തിരതളളലിനെ തുടർന്ന് തിരുവനന്തപുരം വലിയതുറയിലെ കടൽപ്പാലം രണ്ടായി വേർപെട്ട് ഒരു ഭാഗം പൂർണമായും ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. 1959ൽ പുനർനിർമിച്ച രാജ തുറെ കടൽപ്പാലമാണ് തകർന്നത്. രണ്ട് വർഷം മുൻപ് പാലത്തിന്റെ കവാടം തിരയടിയിൽ വളഞ്ഞിരുന്നു.
കടൽപ്പാലം പുനർനിർമിക്കുമെന്ന് അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സ്ഥലം സന്ദർശിക്കവെ വാഗ്ദ്ധാനം ചെയ്തിരുന്നു. എന്നാൽ പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. 1825 ലായിരുന്നു ഇവിടെ ആദ്യത്തെ ഉരുക്കുപാലം നിർമിച്ചത്. എന്നാലിത് 1947ൽ എംവി പണ്ഡിറ്റ് എന്ന കപ്പലിടിച്ച് തകർന്നിരുന്നു. ഈ അപകടത്തിൽ നിരവധി പേർ മരിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധമുണ്ടായി. ഇതോടെയാണ് ഇപ്പോഴത്തെ പാലം നിർമിച്ചത്.