padmaja

തിരുവനന്തപുരം: കെ മുരളീധരന്റെ വർക്ക് അറ്റ് ഹോം പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി പത്മജ വേണുഗോപാൽ. അനിയനായിരുന്നെങ്കിൽ അടി കൊടുക്കാമായിരുന്നു, ഇതിപ്പോൾ ചേട്ടനായിപ്പോയി എന്നും പത്മജ പറഞ്ഞു. ബിജെപിയിൽ അംഗത്വമെടുത്ത ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

'എന്റെ ആരോഗ്യപ്രശ്നങ്ങളടക്കം ചേട്ടന് അറിയാമായിരുന്നു. ഞാൻ വോട്ടിന് വേണ്ടി മാറിയെന്നാണ് പറയുന്നത്. മൂന്ന്, നാല് പാർട്ടികൾ മാറിവന്ന ആളായതുകൊണ്ട് എന്തും പറയാം. കൂടുതൽ ഒന്നും പറയുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടുതൽ കോൺഗ്രസുകാർ ബിജെപിയിൽ എത്തും. എത്രയോ ആളുകൾ കോൺഗ്രസിൽ നിന്ന് വിട്ടുപോയി. അച്ഛൻ വരെ പോയിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി പാർട്ടിയുമായി അകന്ന് നിൽക്കുകയായിരുന്നു ഞാൻ. '- പത്മജ വ്യക്തമാക്കി.

'തിരഞ്ഞെടുപ്പിൽ എന്നെ തോൽപ്പിച്ച നേതാക്കളെക്കുറിച്ച് കൃത്യമായി അറിയാം. പരാതി നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. സ്വന്തം മണ്ഡലത്തിൽ പോലും പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. കേരളത്തിൽ നിന്ന് പോയാലോ എന്നുവരെ ചിന്തിച്ചു. കെപിസിസി പ്രസിഡന്റിന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്. കെ കരുണാകരനെ പോലും ചില നേതാക്കൾ അപമാനിച്ചു. നേതൃത്വത്തോട് പറഞ്ഞെങ്കിലും നിസാരമായി എടുക്കുകയായിരുന്നു. എന്റെ അമ്മയെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ് കൊടുക്കും. ഞാൻ കെ കരുണാകരന്റെ മകളല്ല എന്നാണ് രാഹുൽ പറഞ്ഞത്. ടിവിയിൽ ഇരുന്ന് നേതാവായ ആളാണ്. അയാൾ ജയിലിൽ കിടന്ന കഥയൊക്കെ എനിക്കറിയാം. പറയിപ്പിക്കരുത്.' - പത്മജ പറഞ്ഞു.

ഒരു കുടുംബത്തിൽ നിന്ന് മറ്റൊരു കുടുംബത്തിലേക്ക് വന്നതുപോലുള്ള വ്യത്യാസമേ ഇപ്പോഴുള്ളു. കെ ജി മാരാർ എല്ലാ മാസവും അച്ഛനെ കാണാൻ വരുമായിരുന്നു. തൃശൂരിൽ സുരേഷ് ഗോപി തന്നെ ജയിക്കുമെന്നും പത്മജ പറഞ്ഞു.