m-v-govindhan

തിരുവനന്തപുരം: 200ഓളം മുൻ കോൺഗ്രസ് എംഎൽഎമാരും എംപിമാരും ഇപ്പോൾ ബിജെപിയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ രണ്ടക്കം കിട്ടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിന്റെ പൊരുൾ ഇപ്പോഴാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

ബിജെപിക്ക് കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്നിരിക്കെ ആരുടെ സീറ്റിനെ കുറിച്ചാണ് മോദി പറഞ്ഞതെന്ന് കൗതുക പൂർവം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 'മൂന്ന് പിസിസി പ്രസിഡന്റുമാർ ഇപ്പോൾ ബിജെപി നേതാക്കളായി മാറി. പത്മജ വേണുഗോപാൽ കഴിഞ്ഞ ദിവസം പ്രതാപന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. അവരാണ് ഇപ്പോൾ കാല് മാറി ബിജെപിയിൽ പോയത്. ഇത്തരത്തിൽ കോൺഗ്രസ് എപ്പോഴും ബിജെപിയാകുന്ന സാഹചര്യത്തിലൂടെയാണ് നാട് പോയിക്കൊണ്ടിരിക്കുന്നത്. ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്ന് കേരളത്തെ മനസിലാക്കിയ എല്ലാവർക്കും അറിയാം. പിന്നെ ആരുടെ സീറ്റിനെ സംബന്ധിച്ചാണ് മോദി പറഞ്ഞതെന്ന് ഗൗരവ പൂർവ്വവും കൗതുകപൂർവ്വവും പരിശോധിക്കണം. ബിജെപിയിലേക്ക് പോകുന്ന സാഹചര്യം തള്ളാത്തയാളാണ് കോൺഗ്രസിനെ നയിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരൻ'- അദ്ദേഹം വ്യക്തമാക്കി.

ഇടുക്കിയിൽ സിപിഎം നേതാവ് എസ് രാജേന്ദ്രൻ ബിജെപിയിലേക്ക് പോകുമെന്ന് പുറത്തുവന്ന വാർത്തയെക്കുറിച്ചും ഗോവിന്ദൻ പ്രതികരിച്ചു. 'രാജേന്ദ്രനുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലാവധി കഴിഞ്ഞാൽ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിപ്പിക്കും'- അദ്ദേഹം പറഞ്ഞു.