pic

ന്യൂയോർക്ക്: ദൃഢനിശ്ചയത്തിന് മുന്നിൽ ഭൂമിയിലും ബഹിരാകാശത്തും തനിക്ക് അസാദ്ധ്യമായ ഒന്നില്ലെന്ന് തെളിയിച്ച സ്ത്രീയാണ് കാത്തി സള്ളിവൻ. ബഹിരാകാശത്ത് നടന്ന ആദ്യ യു.എസ് വനിതയാണ് കാത്‌റിൻ ഡി. സള്ളിവൻ എന്ന കാത്തി. 1984 ഓക്ടോബർ 11നാണ് 33ാം വയസിൽ കാത്തി ബഹിരാകാശത്ത് നടന്ന് ഈ നേട്ടം കൈവരിച്ചത്. അന്ന് ഭൂമിയ്ക്ക് പുറത്തുള്ള ലോകത്തെത്തിയാണ് കാത്തി റെക്കോർഡ് സൃഷ്ടിച്ചത്. എന്നാൽ, ഭൂമിയിലും ഏറെ വെല്ലുവിളികൾ അതിജീവിച്ച് ഒരു അപൂർവ റെക്കോർഡ് കാത്തി സ്വന്തമാക്കിയിട്ടുണ്ട്.

അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് മനുഷ്യ നിർമ്മിതമല്ലാത്ത ഭൂമിയിലെ ഏറ്റവും ആഴമേറിയ ഭാഗമാണ് പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലുള്ള ചലഞ്ചർ ഡീപ്പ്. ചലഞ്ചർ ഡീപ്പിലേക്ക് സഞ്ചരിച്ചാണ് കാത്തി ചരിത്രം കുറിച്ചത്. ലോകത്തെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചർ ഡീപ്പിലെത്തുന്ന ആദ്യ വനിതയെന്ന അപൂർവ റെക്കോർഡാണ് കാത്തി സള്ളിവൻ തന്റെ കൈപ്പിടിയിലൊതുക്കിയത്. 2020 ജൂണിൽ തന്റെ 68ാം വയസിലാണ് കാത്തി ഈ നേട്ടം സ്വന്തമാക്കിയതെന്നതും ശ്രദ്ധേയമാണ്.

ഡി.എസ്.വി ലിമിറ്റഡ് ഫാക്ടർ എന്ന ചെറു അന്തർവാഹിനിയിലാണ് കാത്തി ചലഞ്ചർ ഡീപ്പിലെത്തിയത്. കാത്തിയ്‌ക്കൊപ്പം മുൻ അമേരിക്കൻ നേവി ഓഫീസറായിരുന്ന വിക്ടർ വെസ്കോവോ എന്ന 54 കാരനുമുണ്ടായിരുന്നു. ചലഞ്ചർ ഡീപ്പിലെത്തി തിരികെ സുരക്ഷിതമായി പര്യവേഷണ കപ്പലായ ഡി.എസ്.എസ്.വി പ്രഷർ ഡ്രോപ്പിലേക്ക് മടങ്ങിയെത്തിയ കാത്തി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിളിച്ചാണ് ചരിത്രനേട്ടത്തിന്റെ സന്തോഷം പങ്കിട്ടത്. അങ്ങനെ ബഹിരാകാശത്തിന്റെയും ആഴക്കടലിന്റെയും അനന്തത അളന്ന ആദ്യത്തെ വ്യക്തിയെന്ന നേട്ടം കാത്തി സ്വന്തമാക്കുകയായിരുന്നു.

ചലഞ്ചർ ഡീപ്പിലെത്തുന്ന എട്ടാമത്തെ വ്യക്തിയാണ് കാത്തി. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ചലഞ്ചർ ഡീപ്പിന് ഏകദേശം 36,000 അടി ആഴമുണ്ട്. ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിന്റെ ഉയരത്തേക്കാൾ കൂടുതലാണ് മരിയാന ട്രഞ്ചിന്റെ ആഴം.

1960ൽ സ്വിസ് സമുദ്രപര്യവേഷകനായ ജാക്വസ് പിക്കാർഡും യു.എസ് നേവി ലഫ്റ്റനന്റ് ആയിരുന്ന ഡോൺ വാൽഷുമാണ് ആദ്യമായി ചലഞ്ചർ ഡീപ്പിലെത്തിയ മനുഷ്യർ. ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറണും ഇക്കൂട്ടത്തിലുണ്ട്. 2012ൽ ടൈറ്റാനിക് ഉൾപ്പെടെയുള്ള വിഖ്യാത ചിത്രങ്ങളുടെ സംവിധായകനായ കാമറൺ ഡീപ്പ്സീ ചലഞ്ചർ എന്ന വാഹനത്തിൽ ചലഞ്ചർ ഡീപ്പിലെത്തിയിരുന്നു. ആദ്യമായി ചലഞ്ചർ ഡീപ്പിൽ ഒറ്റയ്ക്ക് എത്തിയതും ഇദ്ദേഹമാണ്.

നാസയുടെ ചലഞ്ചർ സ്പേസ് ഷട്ടിലിലായിരുന്നു കാത്തി സള്ളിവൻ ആദ്യമായി ബഹിരാകാശത്ത് എത്തിയത്. 1875ൽ മരിയാന ട്രഞ്ചിലെ ചലഞ്ചർ ഡീപ്പിന്റെ ആഴം ആദ്യമായി അളന്ന എച്ച്.എം.എസ് ചലഞ്ചർ എന്ന റോയൽ നേവി കപ്പലിന്റെ പേരിൽ നിന്നാണ് ചലഞ്ചർ ഡീപ്പിനും നാസയുടെ ചലഞ്ചർ സ്പെയ്സ് ഷട്ടിലിനും ആ പേര് ലഭിച്ചത്.