ss

കോട്ടയം : യുവാക്കളോടൊപ്പം സ്വന്തം ജന്മദിനത്തിൽ ആഘോഷ രാവ് സംഘടിപ്പിക്കാൻ വാറ്റുചാരായം ഉണ്ടാക്കിയ വിജയപുരം മരങ്ങാട്ടിൽ ജോസഫ് പത്രോസ് (62 ), അയൽവാസി കൊച്ചു പറമ്പിൽമനു മനോജ് (29)എന്നിവരെ കോട്ടയം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ.ആർ. ബിനോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു ലിറ്റർ ചാരായവും , നാൽപത് ലിറ്റർ വാഷും, മൂന്ന് ലിറ്റർ സ്‌പെന്റ് വാഷും പിടിച്ചെടുത്തു. അടുക്കളയിൽ കുക്കറിൽ പ്രത്യേകം സജ്ജീകരിച്ച രീതിയിൽ ചാരായം നിർമ്മിച്ച് കുപ്പിയിൽ ശേഖരിക്കുമ്പോഴായിരുന്നു അറസ്റ്റ്. ചെറുപ്പക്കാരോടൊപ്പം ചങ്ങാത്തത്തിലായ ജോസഫിന്റെ വീട്ടിൽ ലഹരി ഉപയോഗവും പാതിരാത്രിയിൽ അയൽക്കാർക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ നൃത്തവും പാട്ടും പതിവായിരുന്നു. ഇവർ ചാരായം വാറ്റി കുപ്പികളിലാക്കി വില്പനയും നടത്തിയിരുന്നു. സംഘത്തിൽ കൂടുതൽ ആളുകൾ ഉള്ളതായി എക്‌സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഉദ്യോഗസ്ഥരായ ബൈജുമോൻ, വിനോദ്, രാജേഷ് ,നിഫി ജേക്കബ്, അരുൺ,​സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ് ,പ്രശോഭ് ,ശ്യാം ശശിധരൻ ,ധന്യമോൾ,​അനിൽ എന്നിവർ പങ്കെടുത്തു.