yousuf-ali

കൊച്ചി: തൃപ്രയാര്‍ വൈ മാളിലെ മുഴുവന്‍ ലാഭവും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി കൈമാറി. തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിന് പത്ത് ലക്ഷം രൂപയും തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളിക്ക് മൂന്ന് ലക്ഷം രൂപയും നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രത്തിന് മൂന്ന് ലക്ഷം രൂപയും ലഭിച്ചു.

എം.എ യൂസഫലിയുടെ നിര്‍ദേശപ്രകാരം തൃപ്രയാര്‍ ദേവസ്വം മാനേജര്‍ എ.പി സുരേഷ് കുമാര്‍ , നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്രം പ്രസിഡന്റ് എന്‍.പി അഘോഷ്, തൃപ്രയാര്‍ സെന്റ് ജൂഡ് പള്ളി വികാരി ഫാ. പോള്‍ കള്ളിക്കാടന്‍ എന്നിവര്‍ക്ക് വൈ ഫൗണ്ടേഷന്‍ മാനേജര്‍ ഇഖ്ബാല്‍ ചെക്കുകള്‍ കൈമാറി.

വൈ മാള്‍ മാനേജര്‍ അരുണ്‍ ദാസ്, ഫിനാന്‍സ് മാനേജര്‍ മിര്‍സ ഹബീബ്, മാള്‍ ഓപ്പറേഷന്‍സ് മാനേജര്‍ റഷീദ്, സെക്യൂരിറ്റി മാനേജര്‍ വിജയന്‍, ഫ്ളോര്‍ മാനേജര്‍ വിനോജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

വൈ മാളിലെ ലാഭം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് 2018 ഡിസംബര്‍ 29ലെ മാള്‍ ഉദ്ഘാടനത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി വ്യക്തമാക്കിയിരുന്നു. അന്ന് മുതല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി വൈ മാളിലെ ലാഭം മുഴുവന്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നത്.