gaur

ഇടുക്കി: കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇടുക്കി മറയൂരിലാണ് സംഭവം. മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയ്യക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30നായിരുന്നു ആക്രണം. മംഗളംപാറയിലുള്ള കൃഷിസ്ഥലത്ത് ചെടി നനയ്ക്കാൻ പോയപ്പോൾ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.

കാലിനും നടുവിനും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം അവിടെ തന്നെ കിടക്കുകയായിരുന്നു. സമീപപ്രദേശത്ത് ഉണ്ടായിരുന്ന ആദിവാസികളാണ് അന്തോണിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്. ഈ പ്രദേശത്ത് കാട്ടുപോത്ത് ഇറങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. വനംവകുപ്പ് ഉൾപ്പെടെയുള്ളവർ പലതവണയായി ഇതിന് മുൻപും കാട്ടുപോത്തിനെ കാട്ടിലേക്ക് തുരത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

അതേസമയം, മനുഷ്യ-വന്യജീവി സംഘർഷം ചർച്ച ചെയ്യാൻ ഇടുക്കിയിൽ സർവകക്ഷിയോഗം തുടങ്ങി. വനം മന്ത്രി എ കെ ശശീന്ദ്രൻ യോഗത്തിന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ഓൺലെെനിലൂടയായിരിക്കും മന്ത്രി പങ്കെടുക്കുക. മന്ത്രി റോഷി അഗസ്റ്റിൻ യോഗത്തിൽ നേരിട്ട് പങ്കെടുക്കുന്നുണ്ട്.