p

ഇസ്ലാമാബാദ്: തന്റെ ഇളയമകൾ അസീഫ ഭൂട്ടോയെ പാകിസ്താന്റെ പ്രഥമവനിതയാക്കാൻ തീരുമാനവുമായി പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. പ്രസിഡന്റിന്റെ ഭാര്യയാണ് സാധാരണ പ്രഥമവനിതയാകുക. എന്നാൽ, 2007ൽ ഭാര്യ ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട ശേഷം സർദാരി വിവാഹം കഴിച്ചിട്ടില്ല. 2008-2013 കാലത്ത് സർദാരി പാക് പ്രസിഡന്റായിരുന്ന കാലയളവിൽ പ്രഥമവനിതാ പദത്തിൽ ആരുമുണ്ടായിരുന്നില്ല. ഇത്തവണ 31 കാരിയായ മകളെ സർദാരി പാക് പ്രഥമവനിതയായാക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഞായറാഴ്ച നടന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ആസീഫ സർദാരിക്കൊപ്പമുണ്ടായിരുന്നു. ഇത്തവണ പി.പി.പി.യുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ആസീഫ സജീവമായിരുന്നു. സർദാരിയുടെ തീരുമാനത്തെ പി.പി.പി പാർട്ടിയും അംഗീകരിച്ചെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

ഭാര്യക്കുപകരം മറ്റുള്ളവർ പ്രഥമവനിതകളായ സംഭവം പാകിസ്ഥാന്റെ ചരിത്രത്തിലില്ല. അതേസമയം യു.എസിൽ പെൺമക്കളെയും മരുമക്കളെയും പ്രഥമവനിതകളാക്കിയ സംഭവങ്ങളുണ്ട്. വിഭാര്യനായിരുന്ന യു.എസ്. മുൻ പ്രസിഡന്റ് ആൻഡ്രൂ ജാക്സൺ അനന്തരവൾ എമിലി ഡോണെൽസണിന് പ്രഥവനിതയുടെ ചുമതല നൽകിയിരുന്നു. ചെസ്റ്റർ ആർതർ, ഗ്രോവർ ക്ലീവ്ലൻഡ് എന്നീ മുൻ യു.എസ്. പ്രസിഡന്റുമാർ സഹോദരിമാരെയാണ് പ്രഥമവനിതയുടെ പ്രഥമവനിതയുടെ ചുമതലയേൽപ്പിച്ചിരുന്നത്.

അസീഫ ഭൂട്ടോ

ഭൂട്ടോ സർദാരിയുടെ മൂന്ന് അവകാശികളിൽ ഇളയവൾ. പോളിയോ വാക്സിൻ സ്വീകരിച്ച പാകിസ്ഥാനിലെ ആദ്യത്തെ കുട്ടിയാണ് അസീഫ.

തുടർന്ന് പോളിയോ നിർമ്മാർജ്ജനത്തിനായി പ്രവർത്തിച്ച അസീഫ പോളിയോ വിമുക്ത പാകിസ്ഥാന്റെ അംബാസഡറായി. 2012ൽ ബർമിംഗ്ഹാമിൽ നൊബേൽ ജേതാവായ മലാല യൂസഫ്‌സായിയെ കാണാൻ പിതാവിനൊപ്പം എത്തിയപ്പോഴാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. 21-ാം വയസ്സിൽ, ഓക്സ്ഫോർഡ് യൂണിയനെ അഭിസംബോധന ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ പാകിസ്ഥാനിയായിരുന്നു അവർ.