chennai

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങൾക്കു ശേഷം ജയിൽ മോചിതരായ മുരുകനുൾപ്പെടെയുള്ളവർ ഇന്ന് ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷനെ സന്ദർശിക്കും. യാത്രാ രേഖകൾക്കാണ് സമീപിക്കുന്നത്. ശ്രീലങ്കൻ പൗരന്മാരായ മുരുകൻ എന്ന ശ്രീഹരൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവർക്ക്

ഡെപ്യൂട്ടി ഹൈക്കമ്മിഷനിൽ നിന്ന് അപ്പോയിന്റ്മെന്റ് ലഭിച്ചതായി തിരുച്ചിറപ്പള്ളി ജില്ലാ കളക്ടർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ കഴിയുന്ന മൂന്ന് പേരെയും ഇന്ന് ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മിഷനിൽ എത്തിക്കും. ഉച്ചയ്ക്ക് 12.30നാണ് എത്തിക്കുക. ഇതിനുള്ള ക്രമീകരണങ്ങൾ നടത്തി. മുരുകന്റെ ഭാര്യയും കേസിൽ ജയിൽ മോചിതയുമായ എസ്. നളിനി ഹൈക്കമ്മിഷനെ സന്ദർശിക്കാനുള്ള അനുമതിക്കായി റിട്ട് ഹർജി സമർപ്പിച്ചിരുന്നു. മകൾക്കൊപ്പം താമസിക്കാൻ യു.കെയിലേക്കു പോകാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

ശ്രീലങ്ക പാസ്‌പോർട്ടും യാത്രരേഖകളും അനുവദിച്ചാൽ ഇവർക്ക് ഇന്ത്യ വിടാം. എന്നാൽ ചെന്നൈ സ്വദേശിയെ വിവാഹം ചെയ്ത ജയകുമാർ, ശ്രീലങ്കയിലേക്ക് മടങ്ങുന്നില്ലെന്ന നിലപാടിലാണ്. 2022 നവംബറിൽ സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജയിൽ മോചിതരായെങ്കിലും, യാത്രാ രേഖകൾ ഇല്ലാത്തതിനാൽ ഇവരെ തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യമ്പിലേക്ക് മാറ്റിയിരുന്നു. കേസിൽ പ്രതിയായിരുന്ന

ശാന്തൻ കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് മരിച്ചത്. ഇതോടെ മറ്റുള്ളവരുടെ മോചനത്തിനായുള്ള ആവശ്യം ശക്തമായിരുന്നു.