water-metro

കൊച്ചി: കൂടുതല്‍ മേഖലകളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രോ. ഇതിന്റെ ഭാഗമായി നാല് പുതിയ ടെര്‍മിനലുകളുടെ പ്രവര്‍ത്തനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് 14 (വ്യാഴാഴ്ച) ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം. മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ എന്നീ നാല് ടെര്‍നമിനലുകളാണ് പുതിയതായി ആരംഭിക്കുന്നത്.

മാര്‍ച്ച് 14ന് വൈകീട്ട് 5.30ന് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലിലാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിക്കുന്നത്. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍നിന്ന് ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൌത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്.

സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. ഇതോടെ ഒമ്പത് ടെര്‍മിനലുകളിലായി അഞ്ച് റൂട്ടിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ വളരുകയാണ്.സര്‍വീസ് ആരംഭിച്ച് പത്ത് മാസം പിന്നിട്ടപ്പോള്‍ മൂന്ന് റൂട്ടുകളില്‍ 17.5 ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്.

പരിസ്ഥിതി സൗഹാര്‍ദപരമായി ഒരുക്കിയ കൊച്ചി വാട്ടര്‍ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ച് ചരിത്ര നേട്ടാമാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

സര്‍വീസ് ആരംഭിച്ച് ചുരുങ്ങിയ കാലയളവില്‍ തന്നെ ലോകശ്രദ്ധ നേടാന്‍ കൊച്ചി വാട്ടര്‍ മെട്രോക്ക് സാധിച്ചു. ഫോര്‍ട്ട് കൊച്ചി ടെര്‍മിനലില്‍നിന്നും അധികം വൈകാതെ തന്നെ സര്‍വീസുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ ഹൈകോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍- ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലായി 13 ബോട്ടുകളാണ് കൊച്ചി വാട്ടര്‍ മെട്രോക്കായി സര്‍വീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ടണ്‍ ഐലന്‍ഡ്, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ പത്ത് ദ്വീപുകളിലായി 38 ടെര്‍മിനലുകള്‍ ബന്ധിപ്പിച്ച് 78 വാട്ടര്‍ മെട്രോ ബോട്ടുകള്‍ സര്‍വീസ് നടത്തും.