fever

നെതർലാൻഡ്‌സ്, ഡെൻമാർക്ക്, ഓസ്ട്രിയ, സ്വീഡൻ, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളെ ഭീതിയിലാഴ്ത്തി പുതിയൊരു രോഗം. 'സിറ്റാക്കോസിസ്' എന്നും 'പാരറ്റ് ഫീവറെന്നും' അറിയപ്പെടുന്ന ഈ രോഗം തത്തകളിൽ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. പാരറ്റ് ഫീവർ ബാധിച്ച് ഈ വർഷം യൂറോപ്പിൽ അഞ്ച് പേർ മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പാരറ്റ് ഫീവർ കേസുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൃത്യമായ ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

2023ലാണ് ഈ രോഗം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. 'ക്ലമിഡോഫില സിറ്റക്കി' എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ശ്വാസകോശ അണുബാധയാണ്‌ പാരറ്റ് ഫീവർ. പ്രധാനമായും തത്ത പോലുള്ള പക്ഷികളെ ബാധിക്കുന്ന ഈ ബാക്ടീരിയ ഇവയുടെ വിസർജ്ജ്യത്തിൽ നിന്നാണ് മനുഷ്യരിലേക്ക്‌ പടരുന്നത്. തത്തകളിൽ നിന്ന് മാത്രമല്ല വിവിധ കാട്ടുമൃഗങ്ങളിലൂടെയും വളർത്തുമൃഗങ്ങളിലൂടെയും പക്ഷികളിലൂടെയും ഇത് പകരാം.

രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠവും സ്രവങ്ങളും പൊടിപടലങ്ങളിലൂടെ ശ്വസനത്തെ ബാധിക്കുമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.

പനിയും വിറയലും, പേശി വേദന, ഛർദ്ദി, ക്ഷീണം, ബലക്ഷയം, വരണ്ട ചുമ, തലവേദന എന്നിവയാണ് പാരറ്റ് ഫീവറിന്റെ പ്രധാന ലക്ഷണങ്ങൾ. ബാക്ടീരിയ ഉള്ളിലെത്തി അഞ്ച് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ഈ ലക്ഷണങ്ങൾ കണ്ട് തുടങ്ങും. പാരറ്റ് ഫീവർ ബാധിച്ച വ്യക്തികൾക്ക് സാധാരണയായി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നൽകാറുണ്ട്. ചികിത്സിച്ചില്ലെങ്കിൽ ഇത് ന്യുമോണിയ, ഹൃദയ വാൽവുകളുടെ വീക്കം, ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം.

450ലധികം പക്ഷി ജനുസ്സുകൾക്ക് പുറമേ പട്ടി, പൂച്ച, കുതിര, പന്നി, ഉരഗങ്ങൾ എന്നിവയിലും ക്ലമിഡോഫില സിറ്റാക്കിയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മനുഷ്യരിലേയ്ക്ക് ഈ ബാക്ടീരിയ പടർത്തുന്നത് കൂടുതലും തത്ത, പ്രാവ്, കുരുവി, കാനറി പക്ഷികൾ എന്നിവയാണ്.

പക്ഷികൾ വഴി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ഈ ബാക്ടീരിയ പടരാമെങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പാരറ്റ് ഫീവറിനെ തുടർന്നുള്ള യൂറോപ്പിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും നിലവിൽ അപകടസാദ്ധ്യത കുറഞ്ഞ വിഭാഗത്തിലാണ് ഈ രോഗത്തെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.