
കൊച്ചി: എറണാകുളം ജില്ലയിൽ ആദ്യമായി അപൂർവരോഗമായ 'ലെെം രോഗം' റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന 56കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ബൊറേലിയ ബർഗ്ഡോർഫെറി' എന്ന ബാക്ടീരിയയാണ് രോഗം ഉണ്ടാകുന്നത്. ഒരു പ്രത്യേക തരം ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെയാണ് ഈ ബാക്ടീരിയ മനുഷ്യ ശരീരത്തിൽ കടക്കുന്നത്.
കടുത്ത പനിയും തലവേദനയും കാൽമുട്ടിൽ നീരുമായെത്തിയ രോഗിയെ കഴിഞ്ഞ ഡിസംബർ ആറിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്‌മാരത്തിന്റെ ചില ലക്ഷണങ്ങൾ വരെ പ്രകടിപ്പിച്ചതോടെ രോഗിയുടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചെെറ്റിസ് സ്ഥിരീകരിച്ചു. ചികിത്സയ്ക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുകയും ഡിസംബർ 26ന് രോഗി ആശുപത്രി വിടുകയും ചെയ്തു.
എന്നാൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ രോഗിയുടെ രക്തം പരിശോധനയ്ക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെെറോളജിയിലേക്ക് അയച്ചിരുന്നു. തുടർന്ന് അവിടെ ലെെം രോഗം സ്ഥിരീകരിച്ചത് ഈ ചൊവ്വാഴ്ചയാണ്. പത്ത് വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ലെെം രോഗം റിപ്പോർട്ട് ചെയ്യുന്നത്.