tourism

തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ടൂറിസം വകുപ്പ് നിര്‍മ്മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മേയര്‍ ആര്യ രാജേന്ദ്രന്‍, കൗണ്‍സിലര്‍ ക്ലൈനസ് റൊസാരിയോ, കെ.ടി.ഐ.എല്‍ എം.ഡി മനോജ് കിണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 20കോടി ചെലവില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. 27,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ 750പേര്‍ക്കുള്ള ഇരിപ്പിട സൗകര്യമുണ്ട്. 300പേര്‍ക്ക് ഒരേസമയം ഭക്ഷണം കഴിക്കാം.

സമുച്ചയത്തില്‍ 60 കാറുകള്‍ പാര്‍ക്ക് ചെയ്യാനാകും. കണ്‍വെന്‍ഷന്‍ സെന്ററിനൊപ്പം ടൂറിസ്റ്റ് ഫെസിലിറ്റി സെന്ററും ഒരുക്കിയിട്ടുണ്ട്. വേളി ടൂറിസ്റ്റ് വില്ലേജിലെ വിനോദസഞ്ചാര സാദ്ധ്യത മെച്ചപ്പെടുത്തുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ടമാണിത്.

വികസന പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ മിനിയേച്ചര്‍ ട്രെയിന്‍ പദ്ധതി നടപ്പാക്കിയിരുന്നു.