crime

കൊച്ചി: സുരക്ഷയൊരുക്കുന്നതിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിലും കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ രാജ്യത്ത് മുന്നില്‍. പ്രവര്‍ത്തനം തുടങ്ങി അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വെറും 49 എണ്ണം മാത്രം! ഡല്‍ഹി, മുംബയ്, ബംഗളൂരു മെട്രോയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകള്‍ പ്രതിവര്‍ഷം ശരാശരി 50നും മേലെയാണ്.

2019 ഫെബ്രുവരി 18നായിരുന്നു കളമശേരിയില്‍ മെട്രോ പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം. അന്നുതന്നെ ആദ്യ കേസുമെടുത്തു. ഒരാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവാക്കളാണ് പിടിയിലായത്. മെട്രോയില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കുടുങ്ങുകയായിരുന്നു. രക്തംപുരണ്ട കത്തി പരിശോധനയില്‍ കണ്ടെത്തിയതാണ് പ്രതികളെ കുടുക്കിയത്. ആവര്‍ഷമായിരുന്നു മെട്രോ പൊലീസിന്റെ ചരിത്രത്തില്‍ എറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 23 കേസുകള്‍.

മെട്രോ പൊലീസെടുത്തിട്ടുള്ള കേസുകളില്‍ അധികവും സാധനങ്ങള്‍ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടുള്ളവയാണ്. ഓരോ പോക്‌സോ, ലഹരിക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മെട്രോസ്റ്റേഷന്‍ പരിസരത്തുവച്ച് ആലപ്പുഴ സ്വദേശിയുടെ കൈയില്‍നിന്ന് 22 ഗ്രാം എം.ഡി.എം.എ പിടികൂടിയതായിരുന്നു കേസ്.

രണ്ട് ടീം ; പരിശോധന രണ്ട്

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മെട്രോ പൊലീസ് പറയുന്നു. രണ്ട് ടീമായി തിരിഞ്ഞാണ് പരിശോധന. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 2 വരെയാണ് ആദ്യ സംഘത്തിന്റെ ഡ്യൂട്ടി. എല്ലാ മെട്രോ സ്റ്റേഷനുകളിലും ഇവരെത്തും. ഉച്ചയ്ക്ക് രണ്ട് മുതല്‍ തുടങ്ങുന്ന രണ്ടാംടീമിന്റെ നിരീഷണം രാത്രി 11വരെ ഉണ്ടാകും. മെട്രോ എസ്.എച്ച്.ഒയ്ക്കാണ് മേല്‍നോട്ടം.

ഒരു എസ്.എച്ച്.ഒയടക്കം 27 പൊലീസുകാരാണ് മെട്രോ സ്റ്റേഷനിലുള്ളത്. മൂന്ന് എസ്.ഐമാര്‍. ഇതില്‍ ഒരാള്‍ വനിതയാണ്. എ.എസ്.ഐമാരുടെ എണ്ണവും മൂന്ന്. സി.പി.ഒമാര്‍ 12.

വര്‍ഷം : കേസുകള്‍

2019: 23
2020: 5
2021: 7
2022: 8
2023: 6

മെട്രോയില്‍ യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്ക് ഉത്തമബോദ്ധ്യമുണ്ട്. കേസ് കുറയാന്‍ പ്രധാനകാരണം ഇതാണ്. പൊലീസ് സുരക്ഷയും കര്‍ശനമാണ്.

കെ.എന്‍. മനോജ്, എസ്.എച്ച്.ഒ, മെട്രോ പൊലീസ്.

അതീവസുരക്ഷാ സംവിധാനമാണ് കൊച്ചി മെട്രോയ്ക്കുള്ളത്. കുറ്റകൃത്യങ്ങള്‍ കുറയാന്‍ ഇത് കാരണമാണ്.

ലോക്നാഥ് ബെഹ്റ, എം.ഡി കൊച്ചി മെട്രോ