തൊടുപുഴ: ഒട്ടേറെ മയക്കുമരുന്ന്, ക്രിമിനൽ കേസുകളിൽ പ്രതിയായ ബസുടമയെ അറസ്റ്റു ചെയ്ത് കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. തൊടുപുഴ ഇടവെട്ടി പാലക്കണ്ടം നെല്ലിക്കൽ ഒടിയനെന്നു വിളിക്കുന്ന മാർട്ടിൻ സെബാസ്റ്റ്യനെ (42) യാണ് ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം തൊടുപുഴ പോലീസ് അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ഒട്ടേറെ കഞ്ചാവ് , മയക്കുമരുന്ന് കേസുകളിൽ പ്രതിയായ മാർട്ടിൻ തൊടുപുഴ മേഖലയിലെ മയക്കുമരുന്നു കച്ചവടത്തിനു നേതൃത്വം നൽകി വരികയായിരുന്നു. ടൂറിസ്റ്റ് ബസുകളുടെയും സ്വകാര്യ ബസുകളുടെയും ഉടമയായ മാർട്ടിൻ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതുൾപ്പെടെ നിരവധി അക്രമ സംഭവങ്ങളിലും പ്രതിയാണ്. അടിമാലിയിൽ ഇയാൾ ഓടിച്ച വാഹനം ഇടിച്ച് അഞ്ചു പേർ മരിച്ച കേസിൽ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. ഒടിയൻ എന്ന പേരിൽ ടൂറിസ്റ്റ് ബസുകളുടെയും സ്വകാര്യ ബസുകളുടെയും ഉടമയായിരുന്ന ഇയാളുടെ വാഹനങ്ങളിൽ മയക്കുമരുന്നും കഞ്ചാവും കടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന മാർട്ടിൻ കഞ്ചാവ് കച്ചവടത്തിലൂടെയാണ് പണം സമ്പാദിച്ച് ബസുടമയായത്. തൊടുപുഴ സിഐ എസ്.മഹേഷ്‌കുമാർ, എസ്‌ഐമാരായ ടി.എം.ഷംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, സിപിഒമാരായ രാജേഷ്, ടോണി, മാർട്ടിൻ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.