മാനന്തവാടി: ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത ഭൂമിയിൽ അതിക്രമിച്ചു കയറി യുവാവിനെയും സുഹൃത്തുക്കളെയും മർദ്ദിച്ചെന്ന പരാതിയിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. തൃശൂർ, കൊടുങ്ങല്ലൂർ, കൊടുങ്ങല്ലൂർ കൊള്ളിക്കത്തറ വീട്ടിൽ ഷാനവാസ് (42), എറണാകുളം, വാവക്കാട്, വെളിയിൽ പറമ്പിൽ വീട്ടിൽ അഖിൽ ഉണ്ണികൃഷ്ണൻ (25), എറണാകുളം, എടമനക്കാട് പള്ളത്തുവീട്ടിൽ, മുഹമ്മദ് അസ്ലം (34) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ മൂന്നുപേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. കൽപ്പറ്റ കൈതക്കൊല്ലി തച്ചംപൊയിൽ വീട്ടിൽ അബ്ദുൾ സലാം (36), തൃശ്ശൂർ കൊടുങ്ങല്ലൂർ നടുമുറി വീട്ടിൽ എൻ.സി. പ്രിയൻ (49), എറണാംകുളം വടക്കേക്കര പൊയ്യത്തുരുത്തിയിൽ വീട്ടിൽ ആഷിഖ് ജോൺസൺ (28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 19ന് പുലർച്ചെ മൂന്നോടെ പയ്യമ്പള്ളി പുതിയിടത്തായിരുന്നു സംഭവം. പ്രശാന്ത് എന്നയാളും സുഹൃത്തുക്കളും ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത സ്ഥലത്തെ താത്കാലിക ഷെഡ്ഡിനകത്ത് അതിക്രമിച്ച് കയറി മർദ്ദിച്ചെന്നായിരുന്നു പരാതി. കൈകൊണ്ടും കമ്പിവടി കൊണ്ടും അടിച്ചു പരിക്കേൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊടുങ്ങല്ലൂർ അമ്പലത്തിലെ ഉത്സവങ്ങളുടെ സ്റ്റാളും കാർണിവലും സൈറ്റും നടത്തുന്നതിനുള്ള ടെൻഡർ പരാതിക്കാരനും സുഹൃത്തുക്കളും പിടിച്ചതിലുള്ള വരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.