
തിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫും തിരൂർ എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ പതിനാറര കിലോ കഞ്ചാവ് പിടികൂടി. ചെന്നൈ എഗ്മോർ എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ടുമെന്റിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ മൂന്ന് ബാഗുകളിൽ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്. കഞ്ചാവ് എത്തിച്ചയാളെ കണ്ടെത്താനായില്ല മൂന്ന് ബാഗുകളിൽ പ്ലാസ്റ്റിക് കവറിലാക്കിയാണ് കഞ്ചാവ് ശേഖരം സൂക്ഷിച്ചിരുന്നത്.
തിരൂർ റെയിൽവേ സ്റ്റേഷനിൽ അടുത്തിടെ നടന്ന പരിശോധനയിൽ നിരവധി തവണ ചെറുതും വലുതുമായ കഞ്ചാവ് ശേഖരം പിടികൂടിയിരുന്നു. എന്നാൽ പിടികൂടുന്ന കഞ്ചാവിന്റെ ഉടമസ്ഥനെ കണ്ടെത്താനാവാത്തതും തുടർഅന്വേഷണം നടക്കാത്തതും കഞ്ചാവ് കടത്തുന്ന സംഘത്തിന് രക്ഷപ്പെടാനുള്ള അവസരമാവുകയാണ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അജയൻ, അസി.എക്സൈസ് ഇൻസ്‌പെക്ടർമാരായ ടി. യുസഫലി, കെ.എം. ബാബുരാജ് , സിവിൽ എക്സൈസ് ഓഫീസർമാരായ ധനേഷ്, അരുൺ രാജ്, ജയകൃഷ്ണൻ ആർ.പി.എഫ് എ.എസ്.ഐമാരായ സജി അഗസ്റ്റിൻ, ബി.എസ്. പ്രമോദ് , കെ.വി. ഹരിഹരൻ ,ഹെഡ് കോൺസ്റ്റബിൾ സി.സവിൻ, കോൺസ്റ്റബിൾമാരായ ഒ.പി. ബാബു, ഇ.എസ്. സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.