
കൊച്ചി : ഗുളിക രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച് തിരൂരങ്ങാടി സ്വദേശി നെടുമ്പാശേരിയിൽ കസ്റ്റംസിന്റെ പിടിയിലായി. മലേഷ്യയിൽ നിന്ന് വന്ന സൈഫുദ്ദീനിണ് സ്വർണവുമായി പിടിയിലായത്. 8 പവനോളം സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഗുളികയുടെ ഘടനയിൽ ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിൽ വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച അരക്കോടി വിലവരുന്ന സ്വർണവും രണ്ട് ലക്ഷത്തിലധികം വിലവരുന്ന വിദേശ സിഗരറ്റുകളും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗവും ഡി.ആര്‍.ഐയും ചേര്‍ന്ന് ഷാര്‍ജയില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. സ്വര്‍ണം കടത്തുന്നതായുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ സംഘം വിമാനത്താവളത്തിലെത്തി പ്രത്യേകാനുമതി വാങ്ങി ടെര്‍മിനലിനുളളില്‍ പ്രവേശിച്ചു.ലാന്‍ഡിംഗിന് ശേഷം വിമാനം എയറോബ്രിഡ്ജിലേക്ക് കണക്ട് ചെയ്തപ്പോള്‍ യാത്രക്കാര്‍ പുറത്ത് ഇറങ്ങുന്നതിന് മുമ്പ് ഡി.ആര്‍.ഐയും കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാനത്തില്‍ കയറി യാത്രക്കാരെ നിരീക്ഷിച്ചെങ്കിലും സ്വര്‍ണം കണ്ടെത്താനായില്ല.മുഴുവന്‍ യാത്രക്കാരും പുറത്തിറങ്ങിയ ശേഷം വിമാനത്തില്‍ നടത്തിയ പരിശോധനയിലാണ് 699.75 ഗ്രാം തൂക്കമുള്ള 24 ക്യാരറ്റിന്റെ സ്വര്‍ണക്കട്ടികള്‍ ടോയ്ലെറ്റിലെ കണ്ണാടിക്ക് പിറകുവശത്ത് ഒട്ടിച്ച നിലയില്‍ കണ്ടത്തിയത്. ഇതിന് വിപണിയില്‍ 45 ലക്ഷത്തോളം വിലവരും.ചൊവ്വാഴ്ച മസ്‌കറ്റില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് 11.59 ലക്ഷത്തിന്റെ സ്വര്‍ണവും 12 ലക്ഷത്തോളം വിലമതിക്കുന്ന വിദേശ സിഗരറ്റുകളും പിടികൂടിയിരുന്നു.