d

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വോട്ടെടുപ്പ് തീയതിക്കെതിരെ പരാതിയുമായി ലീഗും സമസ്തയും. വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ചത് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ലീഗും സമസ്തയും ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26ൽ നിന്ന് മാറ്റണമെന്നാണ് ഇ.കെ. വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് സമസ്ത അദ്ധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസലിയാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഇമെയിൽ അയച്ചു.

ജുമാ നമസ്കാരം നടക്കുന്ന വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നത് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും പ്രയാസം സൃഷ്ടിക്കും. മുസ്ലിം ജീവനക്കാർക്കും ബൂത്ത് ഏജന്റുമാർക്കും ജുമാ പ്രാർത്ഥനയ്ക്ക് തടസമാകുമെന്നതിനാൽ ഏപ്രിൽ 26ന് നടത്താൻ നിശ്ചയിച്ച തിരഞ്ഞെടുപ്പ് തീയതി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്ന് എസ്.കെ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇലക്ഷൻ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്

വെള്ളിയാഴ്‌ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ചതിനെതിരെ വിയോജിപ്പുമായി മുസ്ലിം ലീഗും രംഗത്തെത്തിയിരുന്നു. നടപടി വോട്ടർമാർക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്‌ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റുമാരായ വിശ്വാസികൾക്കും അസൗകര്യം സൃഷ്‌ടിക്കുമെന്ന് മുസ്ളീം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ഇക്കാര്യം അടിയന്തരമായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച ഇസ്ളാം മത വിശ്വസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമ ദിവസമാണ്. കേരളത്തിലും തമിഴ്‌നാട്ടിലും ഈദിവസം തന്നെ വോട്ടെടുപ്പിന് തിരഞ്ഞെടുത്തത് പ്രയാസം സൃഷ്‌ടിക്കും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യത്തിൽ പുനർവിചിന്തനം നടത്താൻ തയ്യാറാകണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.