
രണ്ടാം സീസൺ വനിതാ ഐ.പി.എല്ലിൽ ആർ.സി.ബി ചാമ്പ്യന്മാർ
ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചത് 8 വിക്കറ്റിന്
സോഫീ മോളിനെക്സ് പ്ളേയർ ഒഫ് ദ ഫൈനൽ
ദീപ്തി ശർമ്മ സീസണിലെ മോസ്റ്റ് വാല്യുവബിൾ പ്ളേയർ
ശ്രേയാംഘ പാട്ടീലിന് വിക്കറ്റ് വേട്ടയ്ക്കുള്ള പർപ്പിൾ ക്യാപ്പ്
എല്ലിസ് പെറിക്ക് റൺവേട്ടയ്ക്കുള്ള ഓറഞ്ച് ക്യാപ്പ്
ന്യൂഡൽഹി : വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലെ കന്നിക്കിരീടം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂർ. ഇന്നലെ രണ്ടാം സീസൺ ഫൈനലിൽ ആർ.സി.ബി എട്ട് വിക്കറ്റിന്ഡൽഹി ക്യാപ്പിറ്റൽസിനെ തോൽപ്പിച്ചാണ് കിരീടമുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 18.3 ഓവറിൽ 113 റൺസിന് പുറത്താവു കയായിരുന്നു. മറുപടിക്കിറങ്ങിയ ആർ.സി.ബി മൂന്ന് പന്തുകളും എട്ടു വിക്കറ്റുകളും ബാക്കി നിൽക്കേ വിജയത്തിലെത്തി. നാലുവിക്കറ്റ് വീഴ്ത്തിയ ശ്രേയാംഘ പാട്ടീലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ സോഫീ മോളിനെക്സും രണ്ട് വിക്കറ്റ് വീഴ്ത്തിയ മലയാളി ലെഗ് സ്പിന്നർ ആശ എസ്.ജോയ്യും ചേർന്നാണ് ഡൽഹിയെ 113ൽ ഒതുക്കിയത്. ക്യാപ്ടൻ സ്മൃതി മാന്ഥന(31), സോഫീ ഡിവൈൻ (32), എല്ലിസ് പെറി (35*) എന്നിവരുടെ ബാറ്റിംഗാണ് ആർ.സി.ബിയെ വിജയത്തിലെത്തിച്ചത്. ഒരോവറിൽ ഡൽഹിയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുത മോളിനെക്സാണ് ഫൈനലിലെ പ്ളേയർ ഒഫ് ദ മാച്ച്.
ടോസ് നേടിയ ഡൽഹി ക്യാപ്പിറ്റൽസ് ക്യാപ്ടൻ മെഗ് ലാന്നിംഗ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലാന്നിംഗും (23) ഷെഫാലി വെർമ്മയും (44) ചേർന്ന് മികച്ച തുടക്കമാണ് ഡൽഹിക്ക് നൽകിയത്. ഏഴോവറിൽ ഇരുവരും ചേർന്ന് 64 റൺസ് അടിച്ചുകൂട്ടി. എട്ടാം ഓവറിൽ നാലുപന്തുകൾക്കിടയിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ സോഫി മോളിനെക്സാണ് ആർ.സി.ബിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആദ്യ പന്തിൽ ഷെഫാലിയെ വെയർഹാമിന്റെ കയ്യിലെത്തിച്ച സോഫി മൂന്നാം പന്തിൽ ജെമീമ റോഡ്രിഗസിനെയും (0 )നാലാം പന്തിൽ ആലീസ് കാപ്സെയെയും (0) ഡക്കാക്കിയതോടെ ഡൽഹി 64/3 എന്ന നിലയിലായി. 27 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സും പറത്തിയാണ് ഷെഫാലി 44 റൺസ് നേടിയത്. 23 പന്തുകളിൽ മൂന്ന് ബൗണ്ടറികളടക്കം 23 റൺസ് നേടിയ മെഗ് ലാന്നിംഗ് 11-ാം ഓവറിൽ ശ്രേയാംഘ പാട്ടീലിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങിയതോടെ ടീം സ്കോർ 74/4 എന്ന നിലയിലായി.
തുടർന്ന് ആശയുടെ ഉൗഴമായിരുന്നു.14-ാം ഓവറിൽ മരിസാനെ ക്ളാപ്പിനെയും (8), ജെസ് ജൊനാസെനെയും (3) ആശ മടക്കി അയച്ചു. നേരിട്ട ആദ്യ പന്തുതന്നെ മലയാളി താരം മിന്നുമണി (5) അതിർത്തികടത്തിയെങ്കിലും മൂന്നാം പന്തിൽ മടങ്ങേണ്ടിവന്നു. 19-ാം ഓവറിൽ അടുത്തടുത്ത പന്തുകളിൽ അരുന്ധതി റെഡ്ഡിയേയും(10) താന്യ ഭാട്യയേയും (0) പുറത്താക്കി ശ്രേയാംഘയാണ് ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
മറുപടിക്കിറങ്ങിയ ആർ.സി.ബിക്ക് വേണ്ടി സ്മൃതിയും സോഫീയും ചേർന്ന് കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണിംഗിൽ 8.1 ഓവറിൽ 49 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് സോഫീ മടങ്ങിയത്. പകരമിറങ്ങിയ എല്ലിസ് പെറിയും മികച്ച രീതിയിൽ പൊരുതിയതോടെ ആർ.സി.ബി ആത്മവിശ്വാസത്തിലേക്ക് എത്തി. 15-ാം ഓവറിൽ മിന്നുമണി സ്മൃതിയെ മടക്കി അയച്ചെങ്കിലും റിച്ച ഘോഷിന്റെ (17*) തകർപ്പൻ പിന്തുണ എല്ലിസ് വിജയത്തിലേക്ക് ടീമിനെയെത്തിക്കാൻ സഹായകമായി. അവസാന ഓവറിലെ മൂന്നാം പന്ത് ബൗണ്ടറികടത്തി റിച്ചയാണ് വിജയറൺ നേടിയത്.
1
ആർ.സി.ബി വനിതാ പ്രിമിയർ ലീഗ് ജേതാക്കളാകുന്നത് ഇതാദ്യം
2
ഡൽഹി വനിതാ പ്രിമിയർ ലീഗ് ഫൈനലിൽ തോൽക്കുന്നത് രണ്ടാം തവണ. കഴിഞ്ഞ തവണ തോറ്റത് മുംബയ് ഇന്ത്യൻസിനോട്.