kochi


കൊച്ചി: പിങ്ക് കോളാമ്പിപൂക്കളാല്‍ നിറഞ്ഞ് തബേബൂവിയ റോസിയ മരങ്ങള്‍. മേലെ നീലാകാശം, അരികെ കായലും. മൊത്തത്തില്‍ ഒരു യൂറോപ്യന്‍ ലുക്ക്.

എറണാകുളം കണ്ടയ്‌നര്‍ റോഡിലാണ് തീപാറുന്ന മീനച്ചൂടിലും കണ്ണിന് കുളിര്‍മയേകുന്ന ഈ മനോഹര കാഴ്ച പ്രകൃതി ഒരുക്കിയിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ദേശീയപാതയോരത്ത് നട്ടുപരിപാലിച്ചുവരുന്ന തബേബൂവിയ മരങ്ങളെല്ലാം പൂത്തുലഞ്ഞത്. നിരവധി പേര്‍ ഈ കാഴ്ചകാണാന്‍ വൈകുന്നേരങ്ങളില്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്. സൗന്ദര്യവത്കരണവും പ്രകൃതി സംരക്ഷണവും ലക്ഷ്യമിട്ടാണ് പാതയോരങ്ങളില്‍ ദേശീയപാത അതോറിട്ടി (എന്‍.എച്ച്.എ.ഐ) പൂമരങ്ങളും മറ്റും വച്ചുപിടിപ്പിക്കുന്നത്. ഇങ്ങിനെയാണ് എറണാകുളം ബോള്‍ഗാട്ടി ജംഗ്ഷനോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ വിദേശീയരായ തബേബൂവിയ റോസിയയും സ്ഥാനം പിടിക്കുന്നത്. ചെറുതും വലുതുമായ ഇവ കൂട്ടത്തോടെ പൂത്തതോടെ യൂറോപ്യന്‍ രാജ്യങ്ങളിലെ പാതയോരങ്ങള്‍ പോലെ കണ്ടയ്‌നര്‍ റോഡും മാറി. എന്‍.എച്ച്.എ.ഐ പുറംകരാര്‍ നല്‍കിയാണ് ഇവയുടെ പരിപാലനമടക്കം ഉറപ്പാക്കുന്നത്.

തബേബൂവിയ

തെക്കന്‍ മെക്സിക്കോ, വെനിസ്വേല, ഇക്കഡോര്‍ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന പൂമരമാണ് തബേബൂവിയ റോസിയ. പിന്‍ പൂയി, റോസി ട്രമ്പറ്റ് എന്നീ പേരുകളിലും അറിയപ്പെടുന്നു. എല്‍ സാല്‍വദോര്‍ രാജ്യത്തിന്റെ ദേശീയ മരമാണ് തബേബൂവിയ റോസിയ. 20 മുതല്‍ 30 ഡിഗ്രി താപനിലയില്‍ വളരുന്ന ഇവ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലാണ് പൂവിടുന്നത്. തെക്കേ അമേരിക്കയില്‍നിന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണെന്നാണ് കരുതപ്പെടുന്നത്. നിരത്തിനിരുവശവുമായി നടാറുള്ളവയാണ് തബേബൂവിയ റോസിയ മരങ്ങള്‍.

600 രൂപ മുതല്‍

അങ്കലാര ചെടിയായി നട്ടുപിടിക്കുന്ന തബേബൂവിയയുടെ വിത്തുകള്‍ ഓണ്‍ലൈനിലൂടെയും നഴ്സറികള്‍ വഴിയും വാങ്ങാം. ഒരു പാക്കറ്റ് വിത്തിന് 600 രൂപ മുതലാണ് ഓണ്‍ലൈനിലെ നിരക്ക്. കടുത്ത് പിങ്ക്, ഇളം പിങ്ക്, മഞ്ഞ നിറമുള്ള പൂക്കളുള്ള തബേബൂവിയകളും ലഭ്യമാണ്. ഇളം പിങ്ക് നിറത്തിലുള്ള തബേബൂവിയയാണ് കണ്ടയ്നര്‍ റോഡില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത്.