
തിരുവനന്തപുരം: സംസ്ഥാനത്ത് ടെലഗ്രാം വഴിയുളള സാമ്പത്തിക തട്ടിപ്പുകൾ സജീവമാകുന്നുവെന്ന് കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തട്ടിപ്പുകാർ ഇരകളെ ടെലഗ്രാം ഗ്രൂപ്പുകളിൽ ചേർത്താണ് പണം സ്വന്തമാക്കുന്നതെന്നും പൊലീസ് പറയുന്നു. പണം ലഭിച്ചെന്ന മറ്റുള്ളവരുടെ സന്ദേശം ഉൾപ്പടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്താണ് ഇവർ പുതിയ ഇരകളെ വലവീശി പിടിക്കുന്നത്. പിന്നാലെ ഈ സംഘം വ്യാജ വെബ്‌സൈറ്റ് കാട്ടി നിക്ഷേപം നടത്താൻ നിർദ്ദേശിക്കുമെന്നും പൊലീസ് പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. 'എത്രയും മുൻപ് റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ച് ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. www cybercrime gov in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്'- പോസ്റ്റിൽ പറയുന്നു.
ഇരകളെ ടെലഗ്രാം ഗ്രൂപ്പുകളിൽ ചേരാൻ തട്ടിപ്പുസംഘം പ്രേരിപ്പിച്ചുകൊണ്ടിരിക്കും. ഇരകൾ ഗ്രൂപ്പുകളിൽ ചേർന്നാലുടൻ മറ്റുളളവർ തങ്ങൾക്ക് ലഭിച്ച വലിയ തുകയുടെ കണക്കുകൾ ഗ്രൂപ്പുകളിൽ പങ്കുവയ്ക്കും. അവർക്ക് പണം ലഭിച്ചത് തെളിയിക്കാനായി പല വിധത്തിലുളള സ്ക്രീൻഷോട്ടുകളും പങ്കുവയ്ക്കും. എന്നാൽ ഇരകൾ ചേരുന്ന ഗ്രൂപ്പിലെ മുഴുവൻ അംഗങ്ങളും തട്ടിപ്പുക്കാരുടെ ആൾക്കാരാണെന്ന സത്യം മനസിലാകാതെ പോകുന്നു. തുടർന്ന് തട്ടിപ്പുകാർ ഇരയുടെ വിശ്വാസം നേടിയെടുക്കാൻ പലകാര്യങ്ങളും ചെയ്യും. പിന്നാലെ തട്ടിപ്പ് സംഘം ഇരയെ ഒരു വ്യാജ വെബ്സൈറ്റ് കാണിച്ച് അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടുന്നു.
തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും തട്ടിപ്പുകാർ അമിത ലാഭം നൽകും. ഇതോടെ തട്ടിപ്പുകാരോട് ഇരകൾക്ക് കൂടുതൽ വിശ്വാസമുണ്ടാകും. പിന്നീട് ഇരകൾ നിക്ഷേപിച്ചതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീൻഷോട്ട് നൽകും. എന്നാൽ ഇത് സ്‌ക്രീൻഷോട്ട് മാത്രമാണെന്നും പിൻവലിക്കാൻ ആകില്ലെന്നും ഇരകൾ വൈകിയാണ് മനസിലാക്കുന്നത്. ഇവർ പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ജിഎസ്ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്.