death-

ബംഗളൂരു: മോഷണക്കുറ്റം ആരോപിച്ച് പരസ്യമായി ദേഹപരിശോധന നടത്തിയതിൽ മനംനൊന്ത് 14കാരി ജീവനൊടുക്കി. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ കദംപുരയിലെ സർക്കാർ സ്കൂളിലാണ് സംഭവം. അദ്ധ്യാപികയുടെ ബാഗിൽ നിന്നാണ് 2000 കാണാതായത്, ഇതിന് പിന്നാലെ അദ്ധ്യാപിക മോഷണക്കുറ്റം ആരോപിച്ച് അഞ്ച് വിദ്യാർത്ഥിനികളെ പരസ്യമായി ദേഹപരിശോധന നടത്തുകയായിരുന്നു. ശനിയാഴ്ചയാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്.

നാല് പത്താം ക്ലാസ് വിദ്യാർത്ഥികളെയും ഒരു എട്ടാം ക്ലാസ് വിദ്യാർത്ഥിയെയുമാണ് ദേഹ പരിശോധന നടത്തിയത്. ഇതിന് ശേഷം ഇവരെ സമീപത്തെ ക്ഷേത്രത്തിൽ കൊണ്ടുപോയി മോഷണം ചെയ്തില്ലെന്ന് സത്യം ചെയ്യിപ്പിച്ചു. മോഷണക്കുറ്റം ആരോപിച്ചതിലും എല്ലാവരുടെയും മുന്നിൽ വച്ച് ദേഹപരിശോധന നടത്തിയതിലും കുട്ടി വളരെ അധികം മനോവിഷമം അനുഭവിച്ചതായി മാതാപിതാക്കൾ പറഞ്ഞു. മരിച്ച കുട്ടിയുടെ മൂത്ത സഹോദരിയാണ് സ്കൂളിൽ നടന്ന സംഭവം വീട്ടിലുള്ളവരോട് പറഞ്ഞത്. സംഭവത്തിൽ അദ്ധ്യാപിക ജയശ്രീക്കെതിരെ ബാഗൽകോട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.