
തിരുവനന്തപുരം: വേനൽ കടുത്തതോടെ മലയോരമേഖലകളിൽ തീപിടിത്തം പതിവാകുന്നു. പ്ലാന്റേഷനുകളിലും പുരയിടങ്ങളിലുമാണ് പ്രധാനമായും തീപിടിത്തമുണ്ടാകുന്നത്. അഗസ്ത്യമലയിലും നെയ്യാർ വനമേഖലയിലും വർഷം തോറും കത്തിയമരുന്നത് ഹെക്ടർകണക്കിന് വനഭൂമിയാണ്. എന്നാൽ ഇതൊന്നും പുറം ലോകമറിയുന്നില്ല. മുൻ കാലങ്ങളിൽ ദിവസങ്ങളോളം തീപടർന്നു നിന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ഡിസംബർ അവസാനം മുതൽ മാർച്ച് വരെയാണ് പൊതുവെ കാട് കത്തുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്. ഇക്കുറി ഫെബ്രുവരി പകുതിയോടെ വേനലിന്റെ കാഠിന്യമേറി. നെയ്യാർ - പേപ്പാറ - അഗസ്ത്യവനങ്ങളിലൊന്നും കാട്ടുതീ പിടിച്ചതായി റിപ്പോർട്ടുകളില്ല. അപകടം ഒഴിവാക്കുന്നതിനായി കാട്ടുപാതകളും തീപിടിക്കാൻ സാദ്ധ്യതയുള്ള വനമേഖലയും മുൻകൂട്ടി തീയിടുന്നതും ഫയർലൈൻ തെളിയിക്കുന്നതും പതിവാണ്. എന്നാലിതൊന്നും കാര്യമായി നടക്കുന്നില്ല. കാട് ഉണങ്ങിയതും വനത്തിലെ ജലസ്രോതസുകൾ വറ്റിവരണ്ടതുമാകാം വന്യമൃഗങ്ങൾ ജനവാസമേഖലകളിലേക്ക് കൂടുതലായി ഇറങ്ങുന്നതിനു കാരണം.
വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന കോട്ടൂർ പ്രദേശങ്ങളിലുണ്ടാകാറുള്ള തീപിടിത്തം പുറത്തറിയുകയും ഫയർഫോഴ്സ് സ്ഥലത്തെത്തി തീ കെടുത്താറുമുണ്ട്. ഉൾവനത്തിലെ തീകെടുത്തൽ നിലവിൽ ഫയർഫോഴ്സിന് കീറാമുട്ടിയാണ്. വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലങ്ങളിൽ മാത്രമാണ് ഫയർഫോഴ്സിന് വനത്തിനുള്ളിൽ തീകെടുത്താനാകുന്നത്. മറ്റിടങ്ങളിൽ ഫയർ വാച്ചർമാർ ഏറെ പാടുപെട്ടാണ് തീ നിയന്ത്രണവിധേയമാക്കുന്നത്. ഡിസംബർ, മാർച്ച് മാസങ്ങളിൽ വനത്തിൽ പ്രത്യേക സുരക്ഷാ വിഭാഗത്തെ നിയോഗിക്കണമെന്ന ആവശ്യമിപ്പോഴും അധികൃതർ മുഖവിലയ്ക്കെടുത്തിട്ടില്ല. ഉൾവനങ്ങളിൽ വേനൽക്കാലത്ത് കാട്ടുതീ പടരുന്നുണ്ടോ എന്ന് പരിശോധിക്കാൻ പോലും ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥർ തയാറല്ല. വാഹനങ്ങൾ എത്തുന്നതുവരെ മാത്രമേ ഉദ്യോഗസ്ഥരും എത്താറുള്ളൂ എന്നതാണ് വാസ്തവം.
ഫയർഫോഴ്സിന്റെ ഓട്ടം
കാട്ടാക്കട ഫയർഫോഴ്സിനെ ഈ വർഷം തീകെടുത്താൻ വിളിച്ചത് മുപ്പത്തിയെട്ടിടങ്ങളിൽ. അതിൽ ഇരുപതിലേറെയും പ്ലാന്റേഷനുകളിലും പുരയിടങ്ങളിലും തീകെടുത്താനായിരുന്നു. നെയ്യാർഡാം ഫയർഫോഴ്സ് ഈ വർഷം പത്തോളം സ്ഥലങ്ങളിൽ തീകെടുത്തി. കുറ്റിച്ചൽ, അമ്പൂരി, കള്ളിക്കാട് എന്നീ പ്രദേശങ്ങളിലാണ് കൂടുതലായി തീപിടിത്തമുണ്ടാകുന്നത്. കോട്ടൂർ ആയുർവേദ ആശുപത്രിക്ക് സമീപം ആർ.കെ.വി എസ്റ്റേറ്റിലാണ് അവസാനമായി തീ പിടിച്ചത്. കാട്ടാക്കടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് സ്വകാര്യ എസ്റ്റേറ്റിലെ തീ പിടിത്തം നിയന്ത്രണ വിധേയമാക്കിയത്. ഇവിടത്തെ ഒരേക്കറോളം വരുന്ന സ്ഥലത്തെ മരങ്ങൾ കത്തി നശിച്ചു.