
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ( ഇഡി )അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹെെക്കോടതി. കേസ് അന്വേഷണം നീണ്ടും പോകുന്നതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഈ കേസിൽ എന്താണ് ഇഡി ചെയ്യുന്നതെന്നും അന്വേഷണം ഇഴയാൻ പാടില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി.
തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്നും അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അലി സാബ്രി എന്ന നിക്ഷേപകൻ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ നിരീക്ഷണങ്ങൾ നടത്തിയത്. അലി സാബ്രിയുടെ കേസുമായി ബന്ധപ്പെട്ട് ഇഡി വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രം ഹാജരാക്കാനും ഹെെക്കോടതി നിർദേശിച്ചു.
കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കരുവന്നൂരുമായി ബന്ധപ്പെട്ട് ലഭിച്ച മൊഴികളിൽ നിന്ന് ചില രാഷ്ട്രീയ നേതാക്കളുടെ പങ്ക് വ്യക്തമായിട്ടുണ്ടെന്നും ഇഡി കോടതിയിൽ അറിയിച്ചു. ഇവർക്കടക്കം സമൻസ് അയയ്ക്കാനുള്ള തയാറെടുപ്പിലാണ് തങ്ങളെന്നും ഇഡി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് കോടതി ഇന്നും അന്വേഷണം വെെകുന്ന കാര്യം പരാമർശിച്ചത്.
എല്ലാക്കാലത്തും അന്വേഷണം ഇങ്ങനെ നീട്ടിക്കൊണ്ടു പോകാൻ പറ്റില്ല. നിക്ഷേപകരടക്കം അനേകം പേരെ ബാധിക്കുന്ന കാര്യമാണിത്. അന്വേഷണത്തിന് ഒരു സമയക്രമം ഉണ്ടാകണമെന്നും ഹെെക്കോടതി വ്യക്തമാക്കി. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.