kkk

കോഴിക്കോട്: താമരശേരിയിൽ വൻ മയക്കുമരുന്ന് വേട്ട. 193.762 ഗ്രാം എം.ഡി.എം.എ എക്‌സൈസ് പിടികൂടി. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് നായാട്ടു കുന്നുമ്മൽ ഫവാസ് (27) , ബാലുശ്ശേരി കാട്ടാംവള്ളി പുള്ളാണിക്കൽ ജാസിൽ പി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി ചുരത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ചുരം എട്ടാം വളവിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്നു മയക്കുമരുന്ന്. കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മയക്കുമരുന്ന് മൈസൂരിലെ മൊത്ത വ്യാപാരിയിൽ നിന്ന് വാങ്ങിയതാണെന്ന് പിടിയിലായവർ പറഞ്ഞു. ഉത്തരമേഖല എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചുരത്തിൽ പരിശോധന. ഇവർ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൈസൂരിൽ നിന്നും രണ്ട് ലക്ഷം രൂപക്ക് വാങ്ങിയ എം. ഡി. എം. എ. സംസ്ഥാനത്ത് ചില്ലറ വിൽപന നടത്തി അഞ്ച് ലക്ഷം രൂപ സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. ഉത്തരമേഖല എക്‌സൈസ് കമ്മീഷണറുടെ കീഴിലുള്ള പ്രത്യേക സ്‌ക്വാഡിലെ ഇൻസ്‌പെക്ടർ ഇ. ഐ. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾ വലയിലായത്. എം.ഡി.എം.എയുമായി കോഴിക്കോട് ഭാഗത്തേക്ക് വരുന്നതിനിടയിൽ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു. താമരശ്ശേരി റേഞ്ച് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഇ. ജിനീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ഷിജുമോൻ, സി. സന്തോഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ ഷിബു ശങ്കർ, പി. സുരേഷ് ബാബു, പ്രദീപ് കെ. സി, സുജിൽ, അഖിൽദാസ്, നിതിൻ, സച്ചിൻദാസ്, അരുണ, ഷിതിൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.