
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളപേട്ടയിൽ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊന്ന കേസിലെ മൂന്ന് മുഖ്യ പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. കൊലപാതകത്തിന്റെ സൂത്രധാരൻ ബണ്ട്വാൾ താലൂക്കിൽ കവലമധൂരു ഗ്രാമത്തിലെ സുഹൈൽ ഷെട്ടി എന്ന സുഹാസ് (29), മംഗളൂരു കാട്ടിപ്പള്ള മൂന്നാം ബ്ലോക്കിലെ അഭിഷേക് യനെ (23), കുളയിലെ മോഹൻ സിങ് യനെ (26) എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
2022 ജൂലൈ 26ന് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെ 28നാണ് മംഗളൂരു സൂറത്ത്കലിൽ വസ്ത്രസ്ഥാപനത്തിന് മുന്നിൽ നിൽക്കുകയായിരുന്ന മുഹമ്മദ് ഫാസിലിനെ (23) അക്രമികൾ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ടത്.
ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി ബി. മസൂദ് (19), പ്രവീൺ നെട്ടാരു(32), മുഹമ്മദ് ഫാസിൽ (23) എന്നിവർ ദിവസങ്ങളുടെ ഇടവേളകളിൽ കൊല്ലപ്പെട്ടത് ദക്ഷിണ കന്നട ജില്ലയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.