
ചെന്നൈ: റുപേ പ്രൈം വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസ്–ഡൽഹി തൂഫാൻസ് ഫൈനൽ.
ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന എലിമിനേറ്ററിൽ നിലവിലെ ചാമ്പ്യൻമാരായ അഹമ്മദാബാദ് ഡിഫൻഡേഴ്സിനെ അഞ്ച് സെറ്റ് നീണ്ട ത്രില്ലറിൽ കീഴടക്കിയാണ് നവാഗതരായ ഡൽഹി ഫൈനലിൽ കടന്നത്. സ്‌കോർ: 15–9, 10–15, 10–15, 15–12 , 17-15. ലാസർ ഡോഡിച്ച് ആണ് കളിയിലെ താരം.
അമലിന്റെ സൂപ്പർ സെർവിലൂടെ കരുത്തുറ്റ തുടക്കമാണ് ഡൽഹിക്ക് കിട്ടിയത്. മാക്സ് സെനിക്ക, അംഗമുത്തു എന്നിവരുടെ പിഴവുകൾ അഹമ്മദാബാദിന് വിനയായി. ഇതിനിടെ സൂപ്പർ പോയിന്റിൽ ഡൽഹി തുടക്കത്തിലേ ലീഡ് കുറിച്ചു. രണ്ടാം സെറ്റിൽ തുടർച്ചയായ മികച്ച ബ്ലോക്കുകൾ കൊണ്ട് എൽ.എം മനോജ് അഹമ്മദാബാദിന് തിരിച്ചുവരാനുള്ള വഴിയൊരുക്കി.
ആയുഷ് ഡൽഹിക്കായി പോയിന്റുകൾ നേടികൊണ്ടിരുന്നു. എന്നാൽ സന്തോഷിന്റെ ലക്ഷ്യബോധമില്ലായ്മ അഹമ്മദബാദിന് മത്സരത്തിലേക്ക് തിരിച്ചുവരാൻ അവസരമൊരുക്കി.
ആയുഷ് ആ ഘട്ടത്തിലും ഡൽഹിക്കായി നിർണായക പോയിന്റുകൾ നേടിക്കൊണ്ടിരുന്നു. മറുവശത്ത് ഷോൺ ടി ജോൺ അഹമ്മദാബാദിന്റെ ആക്രമണനിരയ്ക്ക് ഊർജം പകർന്നു. പന്ത് ഏറ്റുവാങ്ങുന്നതിൽ സന്തോഷിന് പിഴവുപറ്റി. ശിഖർ സിങ് തകർപ്പൻ കളി പുറത്തെടുത്തതോടെ അഹമ്മദാബാദ് 2–1ന്റെ ലീഡ് നേടി. നാലാം സെറ്റിൽ ഡാനിയൽ അപോൺസ താളം കണ്ടെത്തിയതോടെ കളി ഉണർന്നു. തകർപ്പൻ ബ്ലോക്ക് കൊണ്ട് അപോൺസ ഡൽഹിയെ അഞ്ചാം സെറ്റിലേക്ക് നയിച്ചു.
പ്രതിരോധ മികവ് കൊണ്ട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടുകയായിരുന്നു അഞ്ചാം സെറ്റിൽ. രോഹിതും ലാസറും അഹമ്മദാബാദ് പ്രതിരോധത്തിലെ വിടവുകൾ മനസിലാക്കി ഷോട്ടുകൾ തൊടുത്തത് ഡൽഹിക്ക് ഗുണമായി. സെനിക്കയും അംഗമത്തുവും ഡൽഹി പ്രതിരോ രോധത്തെ പരീക്ഷിക്കാൻ തുടങ്ങിയതോടെ കളി ആവേശകരമായി.എന്നാൽ പതറാതെ പൊരുതിയ ഡൽഹി തൂഫാൻസ് ആ സെറ്റും മത്സരവും സ്വന്തമാക്കി ഫൈനലിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.
ഫൈനൽ നാളെ
നാളെ വൈകിട്ട് 6.30നാണ് കാലിക്കറ്റ് ഹീറോസും ഡൽഹി തൂഫാൻസും തമ്മിലുള്ള ഫൈനൽ. കാലിക്കറ്റ് സൂപ്പർ ഫൈവ് റൗണ്ടിലെ ഒന്നാംസ്ഥാനക്കാരായാണ് ഫൈനലിൽ കടന്നത്.