
ചെന്നൈ: വിദ്വേഷ പ്രസ്താവനയിൽ കർണാടകയിലെ ബി.ജെ.പി സ്ഥാനാർത്ഥി ശോഭ കരന്ദലജെക്കെതിരെ കേസെടുത്ത് തമിഴ്നാട് പൊലീസ്. മധുര പൊലീസ് ആണ് കേസെടുത്ത്. കലാപവും സാമുദായിക സ്പർദ്ധയുമുണ്ടാക്കാൻ ശ്രമിച്ചുവെന്നും സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിദ്വേഷ പ്രസ്താവന നടത്തിയതെന്നും
എഫ്.ഐ.ആറിൽ പറയുന്നു. അതിനിടെ, പ്രസ്താവനയ്ക്കെതിരെ ഡി.എം.കെയുടെ പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കർണാടക ചീഫ് ഇലക്‌ടറൽ ഓഫീസറോട് റിപ്പോർട്ട് തേടി. 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്‌ഫോടനങ്ങൾ നടത്തുന്നു എന്നും കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നുമായിരുന്നു പരാമർശം. ഇതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനടക്കമുള്ളവർ രംഗത്തെത്തി. വിദ്വേഷ പരാമർശത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും മതസൗഹാർദ്ദം തകർക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടിരുന്നു.