
ന്യൂഡൽഹി: സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് പതഞ്ജലി ആയുർവേദിന്റെ മാനേജിംഗ് ഡയറക്ടറും യോഗാ ഗുരു രാംദേവിന്റെ സഹായിയുമായ ആചാര്യ ബാൽകൃഷ്ണ. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട് കോടതി സമൻസ് അയച്ചതിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിക്കൽ.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിനുമറുപടി നൽകാത്തതിനെ തുടർന്ന് കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ബാബ രാംദേവിനോടും ആചാര്യ ബാൽകൃഷ്ണയോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് അസനുദ്ദീൻ അമാനുല്ല എന്നിവരടങ്ങിയ ബെഞ്ച് ബാലകൃഷ്ണയ്ക്കും രാംദേവിനും സമൻസ് അയച്ചിരുന്നു. പിന്നാലെയാണ് ആചാര്യ ബാൽകൃഷ്ണ മാപ്പ് പറഞ്ഞത്.
നിയമവാഴ്ചയോട് തനിക്ക് വലിയ ബഹുമാനമുണ്ടെന്നും ഭാവിയിൽ ഇത്തരം പരസ്യങ്ങൾ നൽകില്ലെന്ന് കമ്പനി ഉറപ്പാക്കുമെന്നുമാണ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. ആയുർവേദ ഗവേഷണത്തിന്റെ പിൻബലത്തോടെയുള്ളതാണ് 'പതഞ്ജലിയുടെ' ഉൽപ്പന്നങ്ങളെന്നും ആരോഗ്യകരമായ ജീവിതം നയിക്കാൻ രാജ്യത്തെ പൗരന്മാരെ സഹായിക്കുക മാത്രമാണ് കമ്പനിയുടെ ഉദ്ദേശമെന്നും അചാര്യ ബാൽകൃഷ്ണ വ്യക്തമാക്കി.
അലോപ്പതി അടക്കമുള്ള ആരോഗ്യ ശാഖകളെ കളിയാക്കുന്നുവെന്നും തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്നും കാണിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരെ പരാതി നൽകിയത്.