shanu

കൊച്ചി: യുവതിയെ കഴുത്തറുത്ത് കൊന്നശേഷം ഭർതൃപിതാവ് തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് സംഭവം. വടക്കൻ പറവൂർ ചേന്ദമംഗലം പഞ്ചായത്തിലെ വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളി സെബാസ്റ്റ്യൻ (64) ആണ് മകൻ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.

ഇന്ന് രാവിലെ 11നാണ് സംഭവം. ഭാര്യയും പിതാവും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് സിനോജ് പറഞ്ഞു. ഭക്ഷണകാര്യങ്ങളെച്ചൊല്ലി ആറുമാസം മുമ്പ് വഴക്ക് രൂക്ഷമായെന്നും ഇതിനുശേഷം പിതാവിനോട് ഷാനു സംസാരിക്കാറില്ലെന്നും ഇയാൾ പറഞ്ഞു. ഫാക്‌ടിലെ കരാർ ജീവനക്കാരനാണ് സിനോജ്. രാവിലെ ജോലിക്ക് പോയശേഷം എട്ട് മണിക്ക് ഷാനുവിനെ വിളിച്ചിരുന്നെങ്കിലും അപ്പോൾ പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ലെന്നും ഇയാൾ പറഞ്ഞു.

പിതാവുമായി യോജിച്ചുപോകാൻ കഴിയാത്തതിനെ തുടർന്ന് സിനോജിന്റെ സഹോദരൻ കൊടുങ്ങല്ലൂർ കോട്ടപ്പുറത്താണ് താമസിക്കുന്നത്. ഇവരുടെ മാതാവ് രണ്ട് ദിവസം മുമ്പ് സഹോദരന്റെ വീട്ടിലായിരുന്നു. സിനോജിന്റെയും ഷാനുവിന്റെയും എൽകെജിയിൽ പഠിക്കുന്ന ഇരട്ടക്കുട്ടികളായ ഇമയും ഇവാനും സ്കൂളിൽപ്പോയ ശേഷം ഷാനു വീട്ടിൽ ഒറ്റക്കുള്ളപ്പോഴായിരുന്നു സെബാസ്റ്റ്യന്റെ ആക്രമണം. തുടർന്ന് ഇയാൾ തൂങ്ങിമരിക്കുകയായിരുന്നു.

ഇരുവരുടെയും മൃതദേഹം പറവൂർ താലൂക്ക് ആശുപത്രിയിലാണുള്ളത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌‌മോർട്ടം നടത്തും.