
ബംഗളൂരു: കേന്ദ്രമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ കരന്തലജെക്കെതിരെ പൊലീസിൽ പരാതി നൽകി കർണാടക തിരഞ്ഞെടുപ്പ് കമ്മീഷൻ. തമിഴ്‌നാട്ടുകാരെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവനകളിലാണ് പരാതി നൽകിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഡിഇഒ ആണ് പരാതി കൊടുത്തത്. ജനപ്രാതിനിദ്ധ്യ നിയമം 123 (3A), 125, 123 (3) എന്നീ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നാണ് പരാതിയിൽ ഉള്ളത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക തിരഞ്ഞെടുപ്പ് കമ്മീഷനോട് ശോഭയ്ക്കെതിരെ ഉടനടി നടപടിയെടുക്കാൻ നിർദേശം നൽകിയിരുന്നു.
ചില ഇംഗ്ലീഷ് മാദ്ധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിലാണ് ശോഭ വിദ്വേഷ പരാമർശം നടത്തിയത്. തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നു എന്നാണ് ശോഭ കരന്തലജേ അഭിപ്രായപ്പെട്ടത്. കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു എന്നും ശോഭ അഭിപ്രായപ്പെട്ടു. കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ നിയമസഭയിൽ പാകിസ്ഥാൻ സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നു എന്നും അവർ ആരോപിച്ചു. കോൺഗ്രസ് സർക്കാർ ഇതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും ബംഗളൂരുവിൽ ഹനുമാൻ ചാലിസ ചൊല്ലിയവർക്കെതിരെ ആക്രമണം നടന്നു എന്നും ശോഭ പറഞ്ഞു.